District News
എടക്കോം: ലോകത്തിലെ ഉയരം കൂടിയ മഞ്ഞുറഞ്ഞ പ്രദേശമായ പാൻഗോങ്ങിലേക്ക് നടത്തിയ10 കിലോമീറ്റർ മാരത്തണിൽ ഗിന്നസ് വേൾഡ് റിക്കാർഡ് സ്വന്തമാക്കി മലയാളി. ഒരു മണിക്കൂറും 44 മിനിറ്റും 52 സെക്കൻഡും കൊണ്ട് ഓടിയെത്തിയാണ് എടക്കോത്തെ ദിജിൻ വി. ദിനേശ് നേട്ടം കൈവരിച്ചത്. കഴിഞ്ഞ 24നായിരുന്നു മത്സരം.
വാകപ്പറമ്പിൽ ദിനേശൻ-ജിൻസി ദമ്പതികളുടെ മകനാണ്. 13 വർഷമായി സൈന്യത്തിൽ സേവനം ചെയ്യുന്ന ദിജിൻ ഇപ്പോൾ സർജറി അസിസ്റ്റന്റാണ്. കൂവേരി സ്വദേശിയായ ലയനയാണ് ഭാര്യ.
District News
കണ്ണൂർ: കേരളത്തിലെ നഴ്സിംഗ് ഉദ്യോഗാർഥികളുടെ മികവ് പരിഗണിച്ച് Aഅവരെ ഓസ്ട്രേലിയൻ തൊഴിൽ മേഖലകളിൽ ആകർഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഓസ്ട്രേലിയൻ കോൺസൽ ജനറൽ സിലൈ സാക്കി. മലബാർ കാൻസർ സെന്ററിന് കീഴിലുള്ള നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾക്ക് പഠനശേഷം ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്നതിനുള്ള അവസരങ്ങൾ ഒരുക്കുമെന്ന് കോൺസൽ ജനറൽ ഉറപ്പുനൽകി. സ്പീക്കർ എ.എൻ. ഷംസീറുമായി തലശേരിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കോൺസൽ ജനറൽ ഇക്കാര്യങ്ങൾ അറിയിച്ചത്.
പുതുതായി ചുമതലയേറ്റ ഓസ്ട്രേലിയൻ കോൺസൽ ജനറൽ സിലൈ സാക്കിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘത്തിന്റെ കേരള സന്ദർശനത്തിന്റെ ഭാഗമായാണ് സ്പീക്കർ എ.എൻ. ഷംസീറുമായി കൂടിക്കാഴ്ച നടത്തിയത്.
വിദ്യാഭ്യാസ, വ്യവസായ മേഖലകളിൽ കേരളവുമായി കൂടുതൽ സഹകരിക്കാൻ ഓസ്ട്രേലിയ തയാറാണെന്ന് സിലൈ സാക്കി അറിയിച്ചതായി സ്പീക്കർ പറഞ്ഞു. കേരളവും ഓസ്ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പുതിയ നിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതിനും ഈ കൂടിക്കാഴ്ച വഴിയൊരുക്കിയതായും അദ്ദേഹം അറിയിച്ചു. സീനിയർ അഡ്വൈസർ ജാനകി ശ്രീരാം, സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എസ്.കെ. അർജുൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
District News
ഇരിട്ടി: പാലത്തുംകടവ് ഇലവുങ്കകുന്നിൽ വൻതീപിടിത്തം. രണ്ടു തവണയായി ഒന്‍പത മണിക്കൂറോളം തീ കത്തി പടർന്നു. ആറ് ഏക്കർ കൃഷിഭൂമി കത്തിനശിച്ചു. ഇന്നലെ പുലർച്ചെ മൂന്നാടെ ഇലവുങ്കൽ ആഷിക്കിന്റെ പറമ്പിലാണ് തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനാ വാഹനങ്ങൾക്ക് എത്താൻ പറ്റാത്ത പ്രദേശത്താണ് തീപിടിത്തമുണ്ടായത്. തീപിടിത്ത വിവരമറിഞ്ഞ് എത്തിയ നാട്ടുകാർ ഫയർ ലൈനുകൾ തീർത്താണ് തീ പടരുന്നത് തടഞ്ഞത്.
രാവിലെ ആറോടെ തീ പൂർണമായും അണച്ചുവെങ്കിലും വെയിൽ ശക്തിയാകുകയും കാറ്റ് വീശിത്തുടങ്ങുകയും ചെയ്തതോടെ പത്തരയോടെ വീണ്ടും തീപിടിത്തമുണ്ടായി. രാജേഷ് ഇലവുങ്കൽ, തോട്ടത്തിൽ ഷീൻ, തോട്ടത്തിൽ അജി എന്നിവരുടെ സ്ഥലങ്ങളിലേക്കും തീ പടർന്നു.
നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും വനപാലകരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളം പരിശ്രമിച്ചതിനെ തുടർന്ന് വൈകുന്നേരം 4.30 ഓടെ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. വനാതിർത്തി ഗ്രാമമായ പാലത്തുംകടവ് കണ്ണൂർ വനം ഡിവിഷൻ, കർണാടകയുടെ മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതം എന്നിവ ഉൾപ്പെടുന്ന മേഖലയോട് ചേർന്ന സ്ഥലമാണ്.
തീ നിയന്ത്രണ വിധേയമാക്കുന്ന പ്രവർത്തനങ്ങൾക്ക് അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് അംഗം ജയ്സൺ കാരക്കാട്ട്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മേരി റെജി, ജോസ്കുഞ്ഞ് തടത്തിൽ, അംഗങ്ങളായ ഷിബോ കൊച്ചുവേലിക്കകം, അനീഷ്.കെ.പോൾ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ സി.സുനിൽകുമാർ സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
District News
മട്ടന്നൂർ: കൊതേരിയിൽ ഓട്ടോ ടാക്സിയും കാറും കൂട്ടിയിടിച്ചു നാലുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. കണ്ണൂർ ഭാഗത്തുനിന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്ന ആൾട്ടോ കാറും മട്ടന്നൂർ ഭാഗത്തുനിന്ന് ചാലോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോ ടാക്സിയുമാണ് കൂട്ടിയിടിച്ചത്. കാർ യാത്രക്കാരായ മട്ടന്നൂർ സ്വദേശികളായ റഹിയാൻ, അമീദ്, റഹ്മത്ത്, ഓട്ടോ ഡ്രൈവർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് അല്പനേരം മട്ടന്നൂർ - കണ്ണൂർ റോഡിൽ ഗതാഗതം തടസപ്പെട്ടിരുന്നു. തുടർന്ന് മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
District News
ചെട്ടിയാംപറമ്പ്: കേളകം പഞ്ചായത്തിലെ ചെട്ടിയാംപറമ്പ് പൂക്കുണ്ടിൽ ആന പ്രതിരോധ മതിൽ കടന്ന് ആനകൾ കടന്നു വരുന്നത് തടയാൻ മതിലിന് മുകളിൽ വൈദ്യുത തൂക്കുവേലി സ്ഥാപിച്ചു.
കൊട്ടിയൂർ റേഞ്ച് മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലാണ് വൈദ്യുത തൂക്കുവേലി സ്ഥാപിച്ചത്. പൂക്കുണ്ട് ഉന്നതി മുതൽ പാലത്തിങ്കൽ പടി വരെയുള്ള 600 മീറ്റർ ദൂരത്തിലാണ് വൈദ്യുത വേലി സ്ഥാപിച്ചത്. കൊട്ടിയൂർ, മണത്തണ, കീഴ്പ്പള്ളി സെക്ഷനിലെ ഫോറസ്റ്റ് ജീവനക്കാരും പ്രദേശവാസികളും ചേർന്നാണ് വൈദ്യുത തൂക്കു വേലിയുടെ നിർമാണം പൂർത്തിയാക്കിയത്.
District News
മട്ടന്നൂർ: ഭിന്നശേഷി കോർപറേഷൻ ജില്ലാ ഓഫീസ് മട്ടന്നൂർ റവന്യു ടവറിൽ പ്രവർത്തനം ആരംഭിച്ചു. മന്ത്രി ആർ. ബിന്ദു ഓൺ ലൈനായി ഉദ്ഘാടനം ചെയ്തു.കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹാർദ സംസ്ഥാനമായി മാറി വളരുകയാണെന്ന് മന്ത്രി പറഞ്ഞു.കെ.കെ ശൈലജ എംഎൽഎ അധ്യക്ഷത വഹിച്ചു.
മട്ടന്നൂർ മുനിസിപ്പൽ ചെയർപേഴ്സൺ എൻ. ഷാജിത്ത്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സരള എന്നിവർ മുഖ്യാതിഥികളായിരുന്നു. ഭിന്നശേഷി ക്ഷേമ കോർപറേഷൻ എംഡി കെ.മൊയ്തീൻ കുട്ടി, സംസ്ഥാന ഭിന്ന ശേഷി ക്ഷേമ കോർപറേഷൻ ചെയർപേഴ്സൻ എം.വി. ജയഡാളി, പടിയൂർ കല്ല്യാട് പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജ, ഒ. വിജയൻ, ഗിരീഷ് കീർത്തി, ടി. ജയകുമാർ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി. ബിജു എന്നിവർ പ്രസംഗിച്ചു.
District News
ഇരിട്ടി: വിദ്യാരംഗം കലാസാഹിത്യവേദി ഇരിട്ടി ഉപജില്ല ‘സഫലം’ അധ്യാപക സംഗമവും വിജയോത്സവവും നടത്തി. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി.കെ. സത്യന് ഉദ്ഘാടനം ചെയ്തു. ബിപിസി കെ. നിശാന്ത് അധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ശ്രീകാന്ത്, ടി.പി. ശാദിയ സഹല, സി.എ. രശ്മി, പി. സജ്ന, അശ്വന്ത് ആലക്കണ്ടി, സുധി, സൗരവ് ദിലീപ്, ഉപജില്ല കണ്‍വീനര്‍ കെ. വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദി ഈ വര്‍ഷം സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ ജില്ലാതലത്തില്‍ വിജയികളായവര്‍ക്കും വാംഗ്മയം ഉപജില്ലാ മത്സരത്തില്‍ വിജയികളായവര്‍ക്കും സമ്മാനങ്ങൾ നൽകി. അവധിക്കാലത്ത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വായനാ മത്സരം സംഘടിപ്പിക്കാനും തീരുമാനിച്ചു. എസ്. സായ് പാര്‍വതി, ജോഹന തെരേസ ജോജി (ജിഎച്ച്എസ് പാല), കെ. നന്ദിക (ജിയുപി തില്ലങ്കേരി), അഷ്മിക സുരേഷ് (ജിയുപി മേനച്ചോടി), വി.സി. ദേവനന്ദ് (ജിഎച്ച്എസ് ആറളം), ഇമ്മാനുവല്‍ റോയ്സ് ജോണി (സെന്റ് ജോസഫ് പേരാവൂര്‍ എന്നിവരാണ് വിവിധ മത്സരങ്ങളിൽ ജേതാക്കളായവർ.
District News
പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും ഒഴിവുകൾ നികത്തുക, ആശുപത്രിയിലെ കെട്ടിട നിർമാണം പൂർത്തീകരിക്കുക, മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആശുപത്രിയിലേക്ക് എൻഡിഎ മാർച്ചും ധർണയും നടത്തി.
ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബേബി സോജ അധ്യക്ഷത വഹിച്ചു. കെ.വി. അജി, കൂട്ട ജയപ്രകാശ്, ശ്രീകുമാർ കൂടത്തിൽ, മനോഹരൻ വയോറ, സന്തോഷ് സ്റ്റീഫൻ, ടി എസ് ഷിനോജ്, സി. ആദർശ്, അരുൺ ഭരത്,പ്രജിത്ത് ചാലാറത്ത്,മിനി ,ഹരിദാസ്,ബാബു ,ജയ്സൺ എന്നിവർ പ്രസംഗിച്ചു.
District News
ഇരിട്ടി: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഇരിട്ടി ബ്ലോക്കു പരിധിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകർമസേനാംഗങ്ങള്‍ക്ക് മെന്‍സ്ട്രുവല്‍ കപ്പ് വിതരണവും ബോധവത്കരണ ക്ലാസും നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സരള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം സുമേഷ് അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരണം നടത്തി. ഇരിട്ടി താലൂക്ക് ആശുപത്രി എൽഎച്ച്എസ് മേരി, ജെപിഎച്ച്എൻ റിസോഴ്സ് പേഴ്സൺമാരായ രമണി. ജ്യോതിർ ലത എന്നിവർ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.ഡി. മനീഷ , സി. ഷൈമ , ബ്ലോക്ക് പഞ്ചായത്ത് അംഗം അജയൻ പായം, ജോയിന്റ് ബിഡിഒ കെ. രമേശൻ, വനിത ക്ഷേമ ഓഫീസർ ഷീബ എന്നിവർ പ്രസംഗിച്ചു.
District News
ഇരിട്ടി: ആറളം ആദിവാസി പുനരധിവാസമേഖലയിൽ കാട്ടാന ആക്രമണത്തിൽ ഇതുവരെ 15 പേർ കൊല്ലപ്പെട്ടിട്ടും ജില്ലാ ഭരണകൂടം നിസംഗത പാലിക്കുകയാണെന്ന് ആരോപിച്ച് വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ 48 മണിക്കൂർ സത്യഗ്രഹ സമരം ആരംഭിച്ചു. പുനരധിവാസ മേഖലയിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങളിൽ ഒന്നായ കീഴ്പള്ളി കക്കുവ ഗേറ്റിനു സമീപമാണ് സത്യഗ്രഹ സമരം നടത്തുന്നത്.
ആദിവാസി ഗോത്ര മഹാസഭ, ആദിവാസി ദളിത് മുന്നേറ്റസമിതി , ആദിവാസി വിമോചന മുന്നണി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. ആറളം ഫാമിൽ താൻ ഉൾപ്പെടെയുള്ള ആദിവാസി സമൂഹത്തിന് ഭൂമി ലഭിക്കാൻ ഇടയായത് ഗീതാനന്ദനും സി.കെ. ജാനുവും ശ്രീരാമൻ കൊയ്യോനുൾപ്പടെയുള്ളവർ മുന്നിൽ നിന്നു നയിച്ച സമരത്തിന്റെ ഫലമായാണെന്ന് വി. ശോഭ പറഞ്ഞു.
ആറളത്ത് ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ ഭരണകൂടം ഉണർന്ന് പ്രവർത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ആദിവാസി ഗോത്ര മഹാസഭ നേതാവ് എം.ഗീതാനന്ദൻ അധ്യക്ഷത വഹിച്ചു. ആദിവാസി ദളിത് മുന്നേറ്റ് സമിതി ചെയർമാൻ ശ്രീരാമൻ കൊയ്യോൻ, ആദിവാസി വിമോചന മുന്നണി നേതാവ് അരുവിക്കൽ കൃഷ്ണൻ, ആറളം പഞ്ചായത്ത് അംഗങ്ങളായ വത്സാ ജോസ്, ജോർജ് ആലാമ്പളളി എന്നിവർ പ്രസംഗിച്ചു. സത്യഗ്രഹ സമരം നാളെ വൈകുന്നേരം സമാപിക്കും.
District News
നെല്ലിക്കുറ്റി: പുതുക്കിപ്പണിയാനായി പൊളിച്ചു മാറ്റിയ നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് പള്ളിയുടെ സാധനങ്ങൾ മോഷണം പോയ സാഹചര്യത്തിൽ പുതിയ പള്ളിയുടെ നിർമാണവേളയിൽ സുരക്ഷയൊരുക്കാൻ നൂറോളം ഇടവകാംഗങ്ങളെ ഉൾപ്പെടുത്തി ജാഗ്രതാസമിതി രൂപീകരിച്ചു.
ഇടവകയിലെതന്നെ താമസക്കാരനായ അനീഷ് പുളിക്കലിനെതിരേ പോലീസ് മോഷണക്കേസ് ചുമത്തിയതും ഇതുവരെ നടത്തിയ അന്വേഷണ നടപടികളും ജാഗ്രതാ സമിതി വിശകലനം ചെയ്തു. മോഷണം നടന്ന ഉടനെ പോലീസിൽ പരാതി നൽകിയെങ്കിലും വളരെ അലസമായാണ് പോലീസ് നടപടിയുണ്ടായതെന്ന ആക്ഷേപം നിലവിലുണ്ട്.
പള്ളിയിലെയും ടൗണിലെ വിവിധ ഷോപ്പുകളിലെയും സിസിടിവി കാമറകളിലെ ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞ മോഷ്ടാവിന്റെ പേര് (അനീഷ് പുളിക്കൽ) വ്യക്തമാക്കി വീണ്ടും പരാതി നൽകിയിട്ടും ദിവസങ്ങൾ കഴിഞ്ഞാണ് വാക്കാൽ നൽകിയ പരാതിയെന്ന രീതിയിൽ എഫ്ഐആർ രേഖപ്പെടുത്തി അന്വേഷണം തുടങ്ങിയത്. തെളിവുകളെല്ലാം ബോധ്യപ്പെട്ടതായി അറിയിച്ചെങ്കിലും അവ വ്യക്തമായി രേഖപ്പെടുത്താതെ പോലീസ് നടത്തിയ അന്വേഷണ പ്രഹസനങ്ങൾ പ്രതിയെ രക്ഷപ്പെടുത്താനായിരുന്നുവെന്ന് ബോധ്യപ്പെട്ടതായി ജാഗ്രത സമിതി വിലയിരുത്തി.
പോലീസ് നടത്തുന്ന അലസമായ അന്വേഷണം കാര്യക്ഷമമാക്കാനാവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും നാളുകളായി നെല്ലിക്കുറ്റി ഇടവകയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടത്തിവരുന്ന വിദ്വേഷപരമായ പോസ്റ്റുകൾ തടയാനാവശ്യമായ നിയമ സഹായം തേടാനും യോഗം തീരുമാനിച്ചു. ഇടവക വികാരി ഫാ. മാത്യു ഓലിയ്ക്കൽ രക്ഷാധികാരിയായും തോമസ് വടക്കേക്കുന്നുംപുറത്ത് ചെയർമാനായും സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു.
District News
പയ്യന്നൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ എട്ടിക്കുളത്ത്നിന്ന് കക്കമ്പാറയിലേക്ക് പോലീസും കേന്ദ്രസേനയും ചേര്‍ന്ന് റൂട്ട് മാര്‍ച്ച് നടത്തി.
പയ്യന്നൂര്‍ ഡിവൈഎസ്പി പി.എല്‍. ഷൈജു, ബിഎസ്എഫ് ഇന്‍സ്പെക്ടര്‍ രവീന്ദ്ര കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ വൈകുന്നേരം റൂട്ട് മാര്‍ച്ച് നടത്തിയത്. എട്ടിക്കുളം ബീച്ചിന് സമീപത്തുനിന്ന് ആരംഭിച്ച റൂട്ട് മാര്‍ച്ച് കക്കമ്പാറയിലാണു സമാപിച്ചത്. കേരള പോലീസ് സേനാംഗങ്ങളെ കൂടാതെ കഴിഞ്ഞ ദിവസം പയ്യന്നൂരിലെത്തിയ ഒരു കമ്പനി ബിഎസ്എഫ് സായുധസേനയും റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു.
കണ്ണൂരില്‍ കഴിഞ്ഞ ദിവസം മൂന്ന് കമ്പനി കേന്ദ്രസേനയാണ് എത്തിയിട്ടുള്ളത്. ഒരു കമ്പനി സേന പയ്യന്നൂര്‍ സബ് ഡിവിഷനിലും ഒരു കമ്പനി തളിപ്പറമ്പ് സബ് ഡിവിഷനിലും ഒരു കമ്പനി ആലക്കോട് സബ് ഡിവിഷനിലുമാണ് എത്തിയിട്ടുള്ളത്. ഇനിയും കൂടുതല്‍ കേന്ദ്രസേനയെത്തുന്നുണ്ടെന്ന് പയ്യന്നൂര്‍ ഡിവൈഎസ്പി പറഞ്ഞു.
District News
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി നിര്‍മിച്ച ആശ്വാസ് വാടക വീട് മന്ത്രി കെ. രാജന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. എം. വിജിന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ കോളജുകളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും മിതമായ വാടക നിരക്കില്‍ താമസ സൗകര്യം ലഭ്യമാക്കുന്നതിനാണ് പദ്ധതി ആരംഭിച്ചത്. 106 പേര്‍ക്ക് താമസ സൗകര്യം ലഭ്യമാക്കുന്നതിനായി മൂന്ന് നിലകളിലായുള്ള കെട്ടിടമാണ് നിർമിച്ചത്. ഗ്രൗണ്ട് ഫ്ലോറില്‍ പത്ത് ബാത്ത് അറ്റാച്ച്ഡ് മുറികളും രണ്ട് ലെവലിലായി എട്ട് കിടക്കകളുള്ള ഒരു ഡോർ മിറ്ററിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒന്നാം നിലയില്‍ 12 ബാത്ത് അറ്റാച്ച്ഡ് മുറികളും രണ്ടു നിലകളിലായി 64 കിടക്കകളുളള ഒരു ഡോര്‍മിറ്ററിയും രണ്ടാം നിലയില്‍ 12 ബാത്ത് അറ്റാച്ച്ഡ് മുറികളുമാണുളളത്. സംസ്ഥാന സര്‍ക്കാര്‍ ആറ് കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കാന്പസിൽ മെഡിക്കല്‍ കോളജിന്റെ ഉടമസ്ഥതയിലുളളതുമായ 50 സെന്റ് സ്ഥലത്താണ് പദ്ധതി നടപ്പാക്കിയത്.
കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.വി ചന്ദ്രന്, വൈസ് പ്രസിഡന്റ് വി.എ കോമളവല്ലി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം പി രവീന്ദ്രന്, കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ചെയര്മാന് ടി.വി ബാലന്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ്, വൈസ് പ്രിൻസിപ്പൽ ഡോ. ഷീബാ ദാമോദര്‍, സൂപ്രണ്ട് ഡോ. കെ. സുദീപ്, ഉദ്യോഗസ്ഥർ, രാഷ്ട്രീപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
District News
ചെറുപുഴ: ശ്രേയസ് കാസർഗോഡ് മേഖലാ ചെറുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വനിതാ സംരംഭകരെ ആദരിക്കലും സെമിനാറും സംഘടിപ്പിച്ചു. ചെറുപുഴ ശ്രേയസ് ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിറ്റ് ഡയറക്ടർ ഫാ. ഡോ. വർഗീസ് താന്നിക്കാക്കുഴി ഉദ്ഘാടനവും ആദരിക്കലും നിർവഹിച്ചു.
ഈസ്റ്റ് എളേരി പഞ്ചായത്തംഗം സോണിയ വേലായുധൻ അധ്യക്ഷത വഹിച്ചു. മോട്ടിവേഷണൽ ട്രെയിനർ രജീഷ് കെ. പറമ്പിൽ സെമിനാറിൽ ക്ലാസ് നയിച്ചു. ചടങ്ങിൽ സിഡിഒ ഡോളി ജോജി, പ്രോഗ്രാം ഓഫീസർ ഷാജി മാത്യു, യൂണിറ്റ് പ്രസിഡന്റ് ടി.ജെ. ഷാജി, ശ്യാമള ഉമേശൻ എന്നിവർ പ്രസംഗിച്ചു. ശ്രേയസ് പുരുഷ സ്വയം സഹായ സംഘാംഗങ്ങൾ പരിപാടിക്കു നേതൃത്വം നൽകി.
District News
ചെറുപുഴ: റോഡ് സുരക്ഷാ അവബോധം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ജെഎം യുപി സ്കൂൾ സുരക്ഷിത് മാർഗ് ക്ലബ് ചെറുപുഴയിൽ റോഡ് സുരക്ഷാ ബോധവത്കരണ നോട്ടീസ് വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം ചെറുപുഴ പോലീസ് സ്റ്റേഷൻ ഹോം ഗാർഡ് പി.എം. മജീദ് നിർവഹിച്ചു. റോബിൻ വർഗീസ് അധ്യക്ഷത വഹിച്ചു. സുരക്ഷിത് മാർഗ് ക്ലബ് കോ-ഓർഡിനേറ്റർ കെ. അജിത്ത്, ജിയോ ഫിലിപ്പ്, സി.കെ. രജീഷ് എന്നിവരോടൊപ്പം ഓട്ടോ, ടാക്സി ഡ്രൈവർമാരും നോട്ടീസ് വിതരണത്തിന് നേതൃത്വം നൽകി.
District News
പയ്യാവൂർ: ഹരിതവത്കരണം ലക്ഷ്യമാക്കി ചെങ്ങളായി പഞ്ചായത്തിൽ നടപ്പാക്കുന്ന പ്ലാന്റ് എ മൊമെന്റ് പദ്ധതിക്ക് തുടക്കമായി. ഉത്സവങ്ങൾ, ആഘോഷങ്ങൾ, ജന്മദിനങ്ങൾ തുടങ്ങിയ പ്രത്യേക അവസരങ്ങളിൽ പൊതു ഇടങ്ങളിലും പൊതു സ്ഥാപനങ്ങളുടെ പരിസരങ്ങളിലും ചെടികളും ഫലവൃക്ഷ തൈകളും നട്ടു പിടിപ്പിക്കുന്ന പദ്ധതിയാണ് പ്ലാന്റ് എ മൊമെന്റ്. ആദ്യഘട്ടത്തിൽ നട്ടു പിടിപ്പിക്കേണ്ട തൈകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബി.പി. വിപിന വൈസ് പ്രസിഡന്റ് കെ.കെ. രവിക്ക് നൽകി നിർവഹിച്ചു.
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. ബിന്ദു അധ്യക്ഷത വഹിച്ചു. എല്ലാ വാർഡുകളിലും പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പാക്കുക. മഴക്കാല പൂർവ ശുചീകരണത്തിനുളള ഒരുക്കങ്ങളും ഇതോടൊപ്പം ആരംഭിച്ചു.
പഞ്ചായത്ത് സെക്രട്ടറി കെ.യു. ഹരികൃഷ്ണൻ ആമുഖ പ്രഭാഷണവും വൈസ് പ്രസിഡന്റ് കെ.കെ. രവി പദ്ധതി വിശദീകരണവും നടത്തി. കെ.സി. അമ്മുക്കുട്ടി, ശ്രീകണ്ഠപുരം എസ്എച്ച്ഒ അമൽ, പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.പി. മോഹനൻ, ഇ. ഗോവിന്ദൻ, കെ.എം.പി. മുഹമ്മദ് കുഞ്ഞി, പി.വി. കുഞ്ഞികൃഷ്ണൻ, എ.ജെ. സജിമോൻ, കെ. ലിജ, പഞ്ചായത്ത് അസി. സെക്രട്ടറി പി.യു. താഹിറ എന്നിവർ പ്രസംഗിച്ചു.
District News
ശ്രീകണ്ഠപുരം: യംഗ് മൈൻഡ്സ് ഇന്റർനാഷണൽ ശ്രീകണ്ഠപുരം ക്ലബിൽ യംഗ് മൈൻഡ്സ് ഡിസ്ട്രിക്ട് ഗവർണർ കെ.വി. പ്രശാന്ത് ഔദ്യോഗിക സന്ദർശനം നടത്തി. ഡിസ്ട്രിക്ട് കാബിനറ്റ് അംഗങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ശ്രീകണ്ഠപുരം നാഷണൽ കോളജ് ഓഡിറ്റോറിയത്തിൽ ക്ലബ് പ്രസിഡന്റ് കെ.വി. ഗോപി അധ്യക്ഷത വഹിച്ച സമ്മേളനം ഗവർണർ കെ.വി. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
ക്ലബ് സെക്രട്ടറി പി. സന്തോഷ് കുമാർ ആമുഖ പ്രഭാഷണവും ഡിസ്ട്രിക്ട് സെനറ്റർ ജോർജ് ജോസഫ് മുഖ്യപ്രഭാഷണവും നടത്തി. ഡിസ്ട്രിക്ട് സെക്രട്ടറി സി.വി. വിനോദ് കുമാർ, ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ്, ഡിസ്ട്രിക്ട് ബുള്ളറ്റിൻ എഡിറ്റർ രഞ്ജിത്ത് രാഘവൻ, ഡിസ്ട്രിക്ട് ഫസ്റ്റ് ലേഡി ശ്രീലത പ്രശാന്ത്, കാബിനറ്റ് അംഗങ്ങളായ ജോസഫ് മാത്യു, രാധാകൃഷ്ണൻ, വിനോദ് പൊടിക്കളം, ക്ലബ് ട്രഷറർ പി.വി. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഡിസ്ട്രിക്ട് കാബിനറ്റ് അംഗങ്ങൾക്കുള്ള ഉപഹാരങ്ങൾ ക്ലബ് പ്രസിഡന്റ് കൈമാറി. തുടർന്ന് ക്ലബ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും, സ്നേഹവിരുന്നും നടന്നു.
District News
കാസര്‍ഗോഡ്: ദേശീയപാത സര്‍വീസ് റോഡിലെ ബസ് ഷെല്‍ട്ടറുകള്‍ ദുരിതമാണ് സമ്മാനിക്കുന്നതെന്ന് സ്വകാര്യബസുടമകള്‍. തലപ്പാടി-ചെങ്കള റീച്ചില്‍ കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റി സര്‍വീസ് റോഡിലെ ഫുട്ട്പാത്തിലാണ് ബസ് ഷെല്‍ട്ടറുകള്‍ നിര്‍മിച്ചിട്ടുള്ളത്. പലയിടത്തും ഫുട്ട് പാത്തിന് വീതി വളരെ കുറവാണ്. റെഡിമേഡ് ബസ് ഷെല്‍ട്ടറുകള്‍ കൊണ്ടുവന്നാണ് ഓരോ സ്റ്റോപ്പുകളിലും സ്ഥാപിക്കുന്നത്.
രണ്ടുപോസ്റ്റുള്ള റെഡിമേഡ് ബസ് ഷെല്‍ട്ടര്‍ സ്ഥാപിക്കുമ്പോള്‍ ഷെല്‍ട്ടറിന്റെ മുന്‍ഭാഗം പല സ്ഥലങ്ങളിലും റോഡിലേക്ക് തള്ളി നിന്നിട്ടാണുള്ളത്. ബസ് ബേ ഇല്ലാത്തതു കാരണം ബസുകള്‍ സര്‍വീസ് റോഡില്‍ തന്നെ ആളെ ഇറക്കാനും കയറ്റാനും നിര്‍ത്തേണ്ടി വരുന്നു. രണ്ടു ഹെവി വാഹനങ്ങള്‍ക്ക് കഷ്ടിച്ച് പോകാന്‍ മാത്രം വീതിയുള്ള സര്‍വീസ് റോഡില്‍ ബസുകള്‍ നിര്‍ത്തുമ്പോള്‍ പരമാവധി അരിക് ചേര്‍ന്ന് നിര്‍ത്തേണ്ടി വരുന്നു. അങ്ങനെ നിര്‍ത്തിയ പല ബസുകളുടെയും മുകള്ഭാഗം റോഡിലേക്ക് തള്ളി നില്ക്കുന്ന ഷെല്‍ട്ടറില്‍ തട്ടുകയും ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്നുണ്ട്.
ഇതു സംബന്ധിച്ച് പോലീസ് സ്റ്റേഷനിലും മുന്‍ ജില്ലാ കളക്ടര്‍ മുമ്പാകെയും ബസുടമകള്‍ പരാതിപ്പെടുകയും ജില്ലാ കളക്ടര്‍ അപാകത പരിഹരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തതാണ്. എന്നാല്‍, ഊരാളുങ്കല്‍ സൊസൈറ്റി ഷെല്ട്ടറിനടുത്തേക്ക് ബസുകള്‍ എത്താതിരിക്കാന്‍ ഷെല്‍ട്ടറിന്റെ മുന്‍വശത്ത് റോഡില്‍ ഒരു ബാരല്‍ തടസമായി സ്ഥാപിക്കുകയാണ് ഉണ്ടായത്. ഇതുമൂലം ബസുകള്‍ക്ക് വലിയ ദുരിതമാണ് ഉണ്ടായിരിക്കുന്നത്.
ഷെല്‍ട്ടറിന്റെ മുന്നില്‍ നിര്‍ത്തിയാല്‍ റോഡ് ബ്ലോക്കാകും. മുമ്പിലോ പിറകിലോ നിര്‍ത്തിയാല്‍ പരാതികള്‍ക്കും ഇടയാക്കുന്നു. ഫുട്ട്പാത്തില്‍ നിന്നും പുറത്തേക്ക് സര്‍വീസ് റോഡിലേക്ക് തള്ളി നില്ക്കുന്ന ഷെല്‍ട്ടറുകള്‍ ഫുട്ട്പാത്തിന്റെ അകത്തായി വരത്തക്കവണ്ണം പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റഴ്സ് ഫെഡറേഷന് ജില്ലാ കളക്ടര്‍ മുമ്പാകെ നിവേദനം നല്‍കിയതായി പ്രസിഡന്റ് കെ. ഗിരീഷ് അറിയിച്ചു.
District News
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെ അധ്യക്ഷതയിൽ നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു.
എസ്ഐആറിന് ശേഷം പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ ജില്ലയില്‍ ആകെ 5,40,698 പുരുഷ വോട്ടര്‍മാരും 5,55,530 സ്ത്രീ വോട്ടര്‍മാരും 13 ട്രാന്‍സ് ജെൻഡര്‍ വോട്ടര്‍മാരുമായി ആകെ 10,96,241 വോട്ടര്‍മാരാണുള്ളത്. മഞ്ചേശ്വരം (2,27, 403), കാസര്‍ഗോഡ് (2,09,732), ഉദുമ (2,27,200), കാഞ്ഞങ്ങാട് (2,22,825), തൃക്കരിപ്പൂര്‍ (2,09,081) എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം. പുതിയതായി പേര് ചേര്‍ക്കുന്നതിനും നീക്കം ചെയ്യുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനുമുള്ള അപേക്ഷകള്‍ സ്വീകരിച്ചു വരുന്നുണ്ട്.
മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കാസര്‍ഗോഡ് ഗവണ്മെന്റ് കോളജിലും കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കൻഡറി സ്കൂളിലും നടക്കും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളുടെ ചുമതലയുള്ള നോഡൽ ഓഫീസർമാർ ഇവരാണ്: എഡിഎം കെ.വി. ശ്രുതി (മാന്‍പവര്‍ മാനേജ്മെന്റ്, ക്രമസമാധാനം, മാതൃകാ പെരുമാറ്റച്ചട്ടം), ആര്‍ആര്‍ തഹസില്‍ദാര്‍ കെ.ബി. രാമു (പരിശീലന വിഭാഗം), എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു (ഇവിഎം മാനേജ്മെന്റ്), സീനിയര്‍ സൂപ്രണ്ട് കെ. രമേശൻ (മെറ്റീരിയല്‍ മാനേജ്മെന്റ്), ആര്‍ടിഒ ഇന്‍ചാര്‍ജ് ജെ. ജെറാർഡ് (ട്രാന്‍സ്പോര്‍ട് മാനേജ്മെന്റ്), ഇന്‍ഫോര്‍മാറ്റിക്സ് ഓഫീസര്‍ കെ. ലീന (കംപ്യൂട്ടറൈസേഷന്), കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. രതീഷ്കുമാർ (സ്വീപ്), കാസര്‍ഗോഡ് വികസന പാക്കേജ് സ്പെഷല്‍ ഓഫീസര്‍ വി. ചന്ദ്രൻ (എക്സ്പെന്‍ഡിച്ചര്‍), ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്. രോഹന് രാജ് (ബാലറ്റ് പേപ്പര്‍), എല്‍എസ്ജിഡി വിജിലന്‍സ് ഓഫീസര്‍ ടി.ടി. സുരേന്ദ്രൻ (പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍, സര്‍വീസ് വോട്ടര്‍ ആന്‍ഡ് ഇഡിസി), ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനൻ (മീഡിയ, സോഷ്യല്‍ മീഡിയ), സീനിയര്‍ സൂപ്രണ്ട് വി. ശ്രീകുമാർ (എസ്എംഎസ് മോണിറ്ററിംഗ് ആൻഡ് കമ്മ്യൂണിക്കേഷന്‍ പ്ലാന്‍, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍), ടിടിപിസി സെക്രട്ടറി കെ. ജിജേഷ് (ഒബ്സര്‍വര്‍), സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ ഇന്‍ചാര്‍ജ് എം.അബ്ദുള്ള (പേഴ്സണ്‍ വിത്ത് ഡിസെബിലിറ്റി), ശുചിത്വ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി. ജയൻ (ഗ്രീന്‍ പ്രോട്ടോക്കോള്‍).
ജില്ലയിലെ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് അറിയിച്ചു. കളക്ടറുടെ ചേംബറില്‍ നടന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാഷാ പ്രശ്നമുള്ള ഇടങ്ങളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ അറിയിപ്പുകളും ഉത്തരവുകളും കന്നഡയില്‍ കൂടി നല്‍കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു, വിഷയം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍, സൂപ്രണ്ട് എ. രാജീവന്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം. കുഞ്ഞമ്പു നമ്പ്യാര്‍, സി.എം. മുസ്തഫ, ഹരീഷ് ബി. നമ്പ്യാര്‍, ഹാരിസ് ചൂരി, പി. രമേശ്, കെ.എ. മുഹമ്മദ് ഹനീഫ്, വി. രാജന്, കെ.വി. രവീന്ദ്രന്, ഉമ്മര്‍ പാടലടുക്ക എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
District News
കാസർഗോഡ്: പെരുമാറ്റദൂഷ്യം കൊണ്ട് ജനങ്ങളുടെ മുന്നിൽ സ്വയം നഗ്നനാക്കപ്പെട്ട ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിനെ മന്ത്രിസ്ഥാനത്തുനിന്ന് അടിയന്തരമായി പുറത്താക്കണമെന്ന് ഡിസിസി നേതൃയോഗം ആവശ്യപ്പെട്ടു. സ്വന്തം സഹധർമിണി തന്നെ ഭർത്താവിന്റെ സംസ്കാരശൂന്യമായ പ്രവൃത്തിക്ക് ദൃക്സാക്ഷിയാകേണ്ടിവന്നതും മന്ത്രിയുടെ നിർദേശപ്രകാരം കൂട്ടാളികളുടെ കൈയേറ്റത്തിന് ഇരയാകേണ്ടി വന്നതും പ്രബുദ്ധകേരളത്തിന് അപമാനമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്ത് തലം വരെയുള്ള പ്രവർത്തനങ്ങൾ സജീവമാക്കാൻ യോഗം തീരുമാനിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. കെ. നീലകണ്ഠൻ, ഹക്കീം കുന്നിൽ, രമേശൻ കരുവാച്ചേരി, എം.സി പ്രഭാകരൻ, സാജിദ് മൗവ്വൽ, ബി.പി. പ്രദീപ്കുമാർ, മാമുനി വിജയൻ, സോമശേഖര ഷേണി, പി.വി. സുരേഷ്, വി.ആർ. വിദ്യാസാഗർ, എം. കുഞ്ഞമ്പു നമ്പ്യാർ, കെ.വി. സുധാകരൻ, ഹരീഷ് പി. നായർ, ധന്യ സുരേഷ്, കെ. ഖാലിദ്, പി. കുഞ്ഞിക്കണ്ണൻ, രാജൻ പെരിയ, തോമസ് മാത്യു, കെ. ബലരാമൻ നമ്പ്യാർ, ഡി.എം.കെ. മുഹമ്മദ്, കെ.വി. വിജയൻ, മഡിയൻ ഉണ്ണികൃഷ്ണൻ, ഉമേശന് വേളൂർ, കെ.വി. ഭക്തവത്സലൻ, ടി. ഗോപിനാഥൻ നായർ, വി. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.
District News
കാസർഗോഡ്: വിവിധ തൊഴില്‍ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച് സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം നേടിയ ജില്ലയിൽ നിന്നുള്ള മൂന്നുപേരെ കളക്ടറേറ്റിൽ നടന്ന ചടങ്ങില്‍ ആദരിച്ചു. ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് പുരസ്കാര വിജയികള്‍ക്ക് ഉപഹാരം നല്കി.
പാചക മികവിനുള്ള പുരസ്കാരം നേടിയ ചെറുവത്തൂര്‍ മടക്കരയിലെ റസ്റ്ററന്റ് ജീവനക്കാരി മേരി മെല്‍ഡ, സൗന്ദര്യവര്‍ധക രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള പുരസ്കാരം നേടിയ കാഞ്ഞങ്ങാട് സ്വദേശിനി ബബിത ബേബി, കള്ളുചെത്ത് മേഖലയില്‍ നിന്ന് പുരസ്കാരം നേടിയ പൊയിനാച്ചി സ്വദേശി എ. ഷിബു എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
നഴ്സിംഗ് മേഖലയില്‍ നിന്ന് സംസ്ഥാന തലത്തില്‍ രണ്ടാംസ്ഥാനം നേടിയ വി.പി. വീഷ്മയെയും ചടങ്ങില്‍ അനുമോദിച്ചു.കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) വി. അവിനാഷ് സുന്ദര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) വി. സബീഷ്, അസി. ലേബര്‍ ഓഫീസര്‍മാരായ എം.ടി.പി. ഫൈസല്‍, കെ. മനോജ് എന്നിവർ പ്രസംഗിച്ചു.
District News
മഞ്ചേശ്വരം: മാരകലഹരിമരുന്നായ എംഡിഎംഎയും നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ചെങ്കള നെല്ലിക്കട്ട ചര്‍ളടുക്ക സ്വദേശി അബൂബക്കര്‍ സിദ്ദിഖ് (42), ചെങ്കള തെക്കില്‍ കുന്നാരു സ്വദേശി പി. ഹാരിസ് (26) എന്നിവരെയാണ് എസ്ഐ കെ.ആര്. ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പ്രതികളില്‍ നിന്ന് 3.21 ഗ്രാം എംഡിഎംഎ, 12 പാക്കറ്റ് പാന്‍ മസാല, ഒരു ഇ-സിഗരറ്റ്, 19,360 രൂപ എന്നിവ കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
District News
ചിറ്റാരിക്കാൽ: ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച വനിതാ കർഷകവർഷ ആഘോഷ പരിപാടികളുടെ ഈസ്റ്റ് എളേരി പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് മേഴ്സി മാണി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷത വഹിച്ചു. കിസാൻ സർവീസ് സൊസൈറ്റി ദേശീയ ചെയർമാൻ ഡോ. ടി.എം. ജോസ് തയ്യിൽ മുഖ്യപ്രഭാഷണം നടത്തി.
കെഎസ്എസ് പ്രസിഡന്റ് കെ.സി. സെബാസ്റ്റ്യൻ കോട്ടയിൽ, റെനി ജേക്കബ്, കൃഷി ഓഫീസർ അബിൻ സി. അജിത്ത്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഡൊമിനിക് കോയിത്തുരുത്തേൽ, പി.സി. ലേഖ, അംഗങ്ങളായ ജോസ് കുത്തിയതോട്ടിൽ, മാത്യു സെബാസ്റ്റ്യൻ നായിക്കംപറമ്പിൽ, എൻ.വി. ശിവദാസൻ, ഷേർളി ചീങ്കല്ലേൽ, ഷാന്റി ബിജു, സിന്ധു ടോമി എന്നിവർ പ്രസംഗിച്ചു.
District News
കാഞ്ഞങ്ങാട്: കേരള ഗവ. നഴ്സസ് അസോസിയേഷന് സംസ്ഥാന സമ്മേളനം ജൂണ്‍ 27, 28 തീയതികളില്‍ കാഞ്ഞങ്ങാട് നടക്കും. സ്വാഗതസംഘം രൂപീകരണയോഗം പുതിയകോട്ട ഹൊസ്ദുര്‍ഗ് ബാങ്ക് ഹാളില്‍ സിപിഎം ജില്ലാ സെക്രട്ടറി എം. രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷൈനി ആന്റണി അധ്യക്ഷതവഹിച്ചു.
നഗരസഭ ചെയര്മാന് വി.വി. രമേശന്, കെ.വി. കുഞ്ഞിരാമന്, ഇ. പദ്മാവതി, ലത ബാലകൃഷ്ണന്, ഭാനുപ്രകാശ്, മണിമോഹന്‍, കെ. രാജ്മോഹന്‍, കെ. ഹരി, എം. രാഘവന്, വി. ചന്ദ്രന്, ടി. പ്രകാശന്, ടി. ദാമോദരന്‍, ബാലന് മാണിയാട്ട്, വൈശാഖ് എന്നിവര്‍ പ്രസംഗിച്ചു. ടി. സുബ്രഹ്മണ്യന് സ്വാഗതവും എന്‍.ബി. സുധീഷ്കുമാര്‍ നന്ദിയും പറഞ്ഞു.
District News
കാസര്‍ഗോഡ്: നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനായി ജില്ലാ പോലീസ് നടത്തിയ സ്പെഷല്‍ ഡ്രൈവ് വന്‍ വിജയം. സിഇഐആര്‍ (സെന്‍ട്രല്‍ ഐഡിന്റിറ്റി രജിസ്റ്റര്‍) പോര്‍ട്ടല്‍ ഉപയോഗപ്പെടുത്തി നടത്തിയ പരിശോധനയിലൂടെ വിവിധ സ്റ്റേഷനുകളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പരാതികളിലെ 42 മൊബൈല്‍ ഫോണുകളാണ് പോലീസ് വീണ്ടെടുത്തത്.
ഈവര്‍ഷം ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെയുള്ള കാലയളവിലാണ് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളെയും ഏകോപിപ്പിച്ചുകൊണ്ട് ഈ പ്രത്യേക പരിശോധന നടന്നത്. കണ്ടെടുത്ത ഫോണുകള്‍ ഇന്നലെ രാവിലെ ജില്ലാ പോലീസ് ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ബി.വി. വിജയഭാരത് റെഡ്ഡി പരാതിക്കാര്‍ക്ക് തിരികെ നല്കി.
മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുന്നതും സിഇഐആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതും ഫോണുകള്‍ വേഗത്തില്‍ കണ്ടെത്താന്‍ സഹായിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഓര്‍മിപ്പിച്ചു.
District News
പെരിയ: കേന്ദ്രസര്‍വകലാശാല മലയാള വിഭാഗത്തിലെ പെണ്മ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷം പരിയാരം മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന് വിഭാഗം പ്രഫ. ഡോ. എ.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് എസ്. മൃദുലാദേവി മുഖ്യാതിഥിയായി.
സുനിത കരിച്ചേരി, മലയാള വിഭാഗം അധ്യക്ഷന്‍ ഡോ. ആര്. ചന്ദ്രബോസ്, വനിതാവേദി കോ-ഓര്‍ഡിനേറ്റര്‍ പാര്‍വതി പി. ചന്ദ്രന്, ഡോ. എസ്. ആശ, മനീഷ മാധവന്, ആലിയ ഫാത്തിമ, പി. ദിന്‍ഷ എന്നിവര്‍ പ്രസംഗിച്ചു.
District News
കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത, ലീവ് സറണ്ടര്‍ ഉള്‍പ്പെടെയുള്ള കോടി കുടിശിക അടുത്ത സര്‍ക്കാരിന്റെ ചുമലില്‍ കെട്ടിവച്ച ഉത്തരവിനെതിരെയും ഡാറ്റ ചോര്‍ത്തി ജീവനക്കാരെ വില്പന ചരക്കാക്കുന്നതിനെതിരെയും എന്‍ജിഒ അസോസിയേഷന് കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ ബ്രാഞ്ച് കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ മാന്തോപ്പ് മൈതാനിയില്‍ സായാഹ്ന സദസ് നടത്തി.
കെപിസിസി ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. അശോകന് കരുവാച്ചേരി അധ്യക്ഷത വഹിച്ചു. സുരേഷ് പെരിയങ്ങാനം, എം.വി. നിഗീഷ്, ബ്രിജേഷ് പൈനി, കെ.വി. സജീഷ്കുമാര്‍, കെ. ജയകുമാര്‍, റെനില്സന് കെ. തോമസ്, എം. വിജയകുമാര്‍, രതീഷ് പെരിയങ്ങാനം, വിനോദ് പി. രാജന്, സുബിന്‍രാജ്, എം.വി. ശ്രീജ, കെ. പ്രസീത, കെ. അജിത എന്നിവര്‍ പ്രസംഗിച്ചു. ഷഫീക്ക് തൃക്കരിപ്പൂര്‍ സ്വാഗതവും എം.വി. രാജീവന് നന്ദിയും പറഞ്ഞു.
District News
വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ കല്ലഞ്ചിറയിൽ നിന്ന് കുഴിങ്ങാട് തട്ടിലേക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ നിർമിച്ച റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം ഷാജൻ പൈങ്ങോട്ട് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ, ബളാൽ പഞ്ചായത്ത് അംഗം ശ്രീജ, ബേബി പുതുമന, അബ്ദുൾ ബഷീർ, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, സൗമ്യ സജി എന്നിവർ പ്രസംഗിച്ചു. റോഡ് കമ്മിറ്റി കൺവീനർ ഗഫൂർ അരീക്കോടിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ ഒന്നരലക്ഷത്തോളം രൂപ സമാഹരിച്ചാണ് ഒന്നര കിലോമീറ്റർ നീളത്തിലുള്ള റോഡിന്റെ പണി പൂർത്തിയാക്കിയത്. വിവിധ കലാപരിപാടികളും പായസവിതരണവും നടന്നു.
District News
തൃശൂർ: കോർപറേഷൻ പരിധിയിലെ തെരുവുവിളക്കുകൾ സ്മാർട്ടാക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. നിലവിലുള്ള വിളക്കുകൾക്കുപുറമേ പുതിയ സർവേ പ്രകാരം 9905 എൽഇഡി ലൈറ്റുകൾകൂടി സ്ഥാപിക്കുന്നതോടെ നഗരത്തിലെ ആകെ വിളക്കുകളുടെ എണ്ണം 49,651 ആകും. സെൻട്രലൈസ്ഡ് കൺട്രോൾ മോണിറ്ററിംഗ് സിസ്റ്റം വഴി നിയന്ത്രിക്കുന്ന പദ്ധതി നടപ്പാക്കുന്നതോടെ ഏതെങ്കിലും ലൈറ്റുകൾ കത്താതിരുന്നാൽ അതു കണ്ടെത്താൻ സാധിക്കുമെന്നു ഡെപ്യൂട്ടി മേയർ എ. പ്രസാദ് പറഞ്ഞു.
പദ്ധതിയെച്ചൊല്ലി പോര്;ഉദ്യോഗസ്ഥർക്കു വിലക്ക്
പദ്ധതിയെക്കുറിച്ച് ബോധവത്കരണം വേണമെന്നു ഭരണപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടതു കൗൺസിലിൽ തർക്കത്തിനു വഴിതെളിച്ചു. മുൻ ഭരണസമിതി നൽകിയ വിശദീകരണം കേൾക്കാത്തതുകൊണ്ടാണ് പുതിയ അംഗങ്ങൾക്ക് അറിവില്ലാത്തതെന്നു പ്രതിപക്ഷത്തെ അനീസ് അഹമ്മദും എം.എൽ. റോസിയും പരിഹസിച്ചതു ഭരണപക്ഷത്തെ ചൊടിപ്പിച്ചു. ഉദ്യോഗസ്ഥർ മറുപടി പറയുന്നതിനെ ഡെപ്യൂട്ടി മേയർ വിലക്കിയതും നേരിയ ബഹളത്തിനിടയാക്കി. മേയറുടെ അനുമതിയില്ലാതെ ഉദ്യോഗസ്ഥർ മറുപടി പറയേണ്ടതില്ലെന്ന നിലപാടിലായിരുന്നു ഡെപ്യൂട്ടി മേയർ. ഒടുവിൽ മേയറുടെ നിർദേശപ്രകാരം സൂപ്രണ്ടിംഗ് എൻജിനീയറാണ് പദ്ധതി വിശദീകരിച്ചത്.
എൽത്തുരുത്ത് പള്ളിക്ക് അനുമതി;പ്ലാൻ ഫണ്ടിൽ പ്രതിഷേധം
ഹൈക്കോടതി നിർദേശത്തെത്തുടർന്ന് എൽത്തുരുത്ത് സെന്റ് മേരീസ് ഇടവകയുടെ പുതിയ പള്ളി നിർമാണത്തിനു കൗൺസിൽ അനുമതി നൽകി. 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്നു ഫെബ്രുവരി 24 നു ഹൈക്കോടതി നൽകിയ നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് പള്ളിക്കു നിർമാണാനുമതി നൽകാൻ കൗൺസിലിൽ തീരുമാനമായത്. അരണാട്ടുകര വില്ലേജിലെ 0.3540 ഹെക്ടർ ഭൂമിക്കു വില്ലേജ് ഓഫീസർ, വികാർ ആൻഡ് ട്രസ്റ്റ് സെന്റ് മേരീസ് ചർച്ച് എന്ന പേരിൽ നൽകിയ കൈവശാവകാശരേഖപ്രകാരമാണ് അനുമതി. അമൃത് പദ്ധതി വഴി ആവശ്യക്കാർക്കു കുടിവെള്ള കണക്ഷൻ നൽകാനും തീരുമാനമായിട്ടുണ്ട്.
അതേസമയം, പ്ലാൻ ഫണ്ട് വിനിയോഗത്തിലെ മെല്ലെപ്പോക്കിനെതിരേ നാല് എൽഡിഎഫ് അംഗങ്ങൾ പ്ലക്കാർഡുകളുമായി നടുത്തളത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. മേയറുടെ ഓഫീസ് നിയന്ത്രിക്കുന്ന പവർ ബ്രോക്കർമാർ ആരെല്ലാം എന്ന ഡെപ്യൂട്ടി മേയർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുത്തിയിരിപ്പുപ്രതിഷേധം നടന്നത്.
കടമുറികൾ ശോചനീയം; വാടക കുറയ്ക്കണം
നഗരത്തിലെ കോർപറേഷൻ കടമുറികളുടെ ശോചനീയാവസ്ഥയും അമിതവാടകയും ഭരണപ്രതിപക്ഷ ഭേദമെന്യേ കൗൺസിലർമാർ ഉന്നയിച്ചു. വൃത്തിഹീനമായ ശൗചാലയങ്ങളും ഉയർന്ന വാടകയും കാരണം പല മുറികളും ഒഴിഞ്ഞുകിടക്കുകയാണ്. ഇതിനു പരിഹാരം വേണമെന്ന് പ്രതിപക്ഷ കൗൺസിലർ ടി.ആർ. ഹിരൺ, ഭരണപക്ഷ കൗൺസിലർമാരായ സുബി ബാബു, ബൈജു വർഗീസ് എന്നിവർ ആവശ്യപ്പെട്ടു. ഒഴിഞ്ഞുകിടക്കുന്ന മുറികളുടെ കണക്ക് ഉടൻ ലഭ്യമാക്കുമെന്നു മേയർ ഡോ. നിജി ജസ്റ്റിൻ ഉറപ്പുനൽകി.
അപേക്ഷകൾ കാണ്മാനില്ല
മേയറുടെ റിലീഫ് ഫണ്ടിലേക്കു മൂന്ന് അപേക്ഷകൾ നൽകിയിട്ടും ഉദ്യോഗസ്ഥർ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ലെന്ന് എൽഡിഎഫ് കൗൺസിലർ ലിംന മനോജ് പരാതിപ്പെട്ടു. മേയറുടെ ഓഫീസ് ഇത്തരത്തിൽ അശ്രദ്ധമായി പ്രവർത്തിക്കരുതെന്നും ആവശ്യമെങ്കിൽ ടോക്കൺ നമ്പർ ഇട്ടുനൽകാമെന്നും കൗൺസിലർ പറഞ്ഞു. അപേക്ഷകൾ കാണാനില്ലെങ്കിൽ വീണ്ടും നൽകാനായിരുന്നു മേയറുടെ മറുപടി.
District News
തൃശൂർ: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ ജില്ലയിലെ ഹോട്ടൽമേഖല പ്രതിസന്ധിയിൽ. ആവശ്യത്തിനു സിലിണ്ടറുകൾ ലഭിക്കാത്തതിനാൽ ഹോട്ടലുകൾ അടച്ചുപൂട്ടിത്തുടങ്ങി. ചില ഹോട്ടലുകൾ പ്രവർത്തനം കുറച്ചു. ചിലതു താത്കാലികമായി അടച്ചു.
ജില്ലയിൽ ദിനംപ്രതി മൂന്നുമുതൽ 15 വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾ ഉപയോഗിക്കുന്ന ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം അടച്ചുപൂട്ടേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഉടമകൾ. വിറകടുപ്പ് ഉപയോഗിച്ചു പാചകംചെയ്യുന്ന ഹോട്ടലുകൾക്കുമാത്രമേ പ്രവർത്തിക്കാനാവൂ എന്ന സാഹചര്യമാണ് നിലവിലുള്ളത്.
പാചകവാതകക്ഷാമം ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ടീ ഷോപ്പുകൾ തുടങ്ങിയ ഭക്ഷ്യോത്പാദന, വിതരണസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് പറഞ്ഞു. ഈ മാസം ഒന്നിനു 19 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 29 രൂപ വർധിച്ച് 1793 രൂപയും വീണ്ടും ഏഴിന് 115 രൂപ വർധിച്ച് 1908 രൂപയുമായി. ചെറുകിടഹോട്ടലുകൾക്കും ടീഷോപ്പുകൾക്കും 1908 രൂപയ്ക്കു സിലിണ്ടർ വാങ്ങുന്നതു പ്രായോഗികമല്ല. നഷ്ടം സഹിച്ചാൽതന്നെ, പാചകവാതകവിതരണ ഏജൻസികൾ ഗ്യാസ് കൃത്യമായി ലഭിക്കില്ലെന്നു ഹോട്ടലുടമകളെ അറിയിച്ചിട്ടുണ്ട്.
വൻതോതിൽ വിറ്റുവരവുള്ള ഹോട്ടലുകൾക്കുമാത്രമേ ഉയർന്ന വിലയിൽ പാചകവാതകം വാങ്ങി നഷ്ടമില്ലാതെ തുടരാൻ സാധിക്കുകയുള്ളൂ. ഹോട്ടലുടമകളും തൊഴിലാളികളും മാത്രമല്ല ഭക്ഷണാവശ്യത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്ന പൊതുജനങ്ങളും ആശങ്കയിലാണ്. 95 ശതമാനം ഹോട്ടലുകളും അടച്ചുപൂട്ടേണ്ട സാഹചര്യമാണെന്നും അദ്ദഹം പറഞ്ഞു.
കേന്ദ്ര സർക്കാർ വാണിജ്യസിലിണ്ടറുകൾ റീഫിൽ ചെയ്യുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണവും വിലവർധനവും പിൻവലിച്ച് പാചകവാതകവിതരണം പൂർവസ്ഥിതിയിലാക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കണമെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് സംസ്ഥാന കമ്മിറ്റി കേന്ദ്രസർക്കാരിനു നിവേദനം നൽകി.
പെട്രോളിയം മന്ത്രാലയത്തിന്റെ പുതിയ നിർദേശം വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തെ വൻതോതിൽ ബാധിച്ചുവെന്നു തൃശൂരിലെ പാചകവിതരണ ഏജൻസികളും വ്യക്തമാക്കി. വീടുകളിലേക്കുള്ള സിലിണ്ടറുകളുടെ ലോഡുകൾമാത്രമാണ് ഇപ്പോൾ എത്തുന്നത്. വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറുകളുടെ വരവു നിലച്ചു. വിറകടുപ്പിലേക്കു മാറുന്നതുമാത്രമാണ് ഏക പോംവഴി. വിറകടുപ്പ് ഉപയോഗിക്കുന്നതു ഫുഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥർ പ്രോത്സാഹിപ്പിക്കുന്നില്ലെന്നു ഹോട്ടലുടമകൾ പറയുന്നു.
കരിയും മാറാലയും ഉണ്ടെങ്കിൽ പിഴ ഈടാക്കുകയും ചെയ്യും. സ്ഥലപരിമിതിമൂലം വിറകടുപ്പ് ഉപയോഗിക്കാൻ കഴിയാത്ത ഹോട്ടലുകളാണ് ഏറെയും.
കാറ്ററിംഗ് സ്ഥാപനങ്ങളും പ്രതിസന്ധിയിൽ
തൃശൂർ: മാസങ്ങൾക്കുമുന്‍പ് ഏറ്റെടുത്ത് അഡ്വാൻസ് വാങ്ങിയ വിവാഹമടക്കമുള്ള പല പരിപാടികളും എങ്ങനെ നടത്തിക്കൊടുക്കുമെന്ന ആശങ്കയിലാണ് കാറ്ററിംഗ് സ്ഥാപനങ്ങൾ. പഴയരീതിയിൽ വിറകടുപ്പിൽ പാചകംചെയ്യുന്നതു പല വിഭവങ്ങൾക്കും പ്രാവർത്തികമല്ല.
പല ഭക്ഷണങ്ങളും വലിയ വാർപ്പുകളിലാണ് തയാറാക്കുന്നത്. ഗ്യാസ് അടുപ്പിലാണെങ്കിൽ പാകമാകുന്പോൾ ഓഫാക്കാൻ കഴിയും. വിറകടുപ്പിൽനിന്ന് ഇവ അഞ്ചോ ആറോ പേർ ചേർന്നുവേണം ഇറക്കിവയ്ക്കാൻ. ഇതിനിടെ വേവുകൂടാനും സാധ്യതയുണ്ട്. ഇതെല്ലാം ഭക്ഷണത്തിന്റെ നിലവാരം മോശമാക്കും.
ചെറിയ പണികൾക്കു തീകത്തിക്കുന്നതു പ്രാവർത്തികവുമല്ല. പ്രതിസന്ധി തുടർന്നാൽ ഭീമമായ നഷ്ടംസഹിച്ച് പാചകവാതകംതന്നെ ഉപയോഗിക്കേണ്ടിവരും. അതല്ലെങ്കിൽ കാറ്ററിംഗ് സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജിജൻ മത്തായി പറഞ്ഞു.
District News
തൃശൂർ: ശന്പളവർധനയ്ക്കായി നടത്തുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരം യഥാർഥ ലക്ഷ്യങ്ങളിൽനിന്നു വ്യതിചലിക്കപ്പെട്ടെന്നും ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ നഴ്സുമാർ മികച്ച പ്രതിഫലം കൈപ്പറ്റുന്നവരാണെന്നും ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ. സമരത്തിനു 14 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകണമെന്ന ഹൈക്കോടതിവിധി പാലിച്ചിട്ടില്ല. എമർജൻസി വിഭാഗം, കാഷ്വാലിറ്റി, ഐസിയു, ഓപ്പറേഷൻ തിയറ്റർ എന്നിവിടങ്ങളിൽനിന്ന് സമരത്തിന് ഇറങ്ങരുതെന്നും ഹൈക്കോടതി നിർദേശമുണ്ട്.
ജൂബിലിയിൽനിന്നു സമരത്തിൽ പങ്കെടുക്കുന്നവർ മുഴുവനും 32,718 മുതൽ 65,000 രൂപവരെ ശന്പളം കൈപ്പറ്റുന്നവരാണ്. 45,000- 65,000 രൂപവരെ 51 പേരും 40,000 മുതൽ 45,000 രൂപവരെ 316 പേരും 35,000 മുതൽ 40,000 രൂപവരെ 154 പേരും 32,718 രൂപമുതൽ 35,000 രൂപവരെ 533 പേരും ശന്പളം വാങ്ങുന്നുണ്ട്.
800 ബെഡിൽ കൂടുതലുള്ള ആശുപത്രികൾ മറ്റ് ആശുപത്രികളെക്കാൾ വലിയ സംഖ്യ ശന്പളം നൽകുന്നുണ്ട്. ഇപ്പോൾ ആവശ്യപ്പെടുന്ന ശന്പളവർധന കുറഞ്ഞ ചികിത്സാനിരക്കുള്ള ജൂബിലി ആശുപത്രിക്കു താങ്ങാൻ കഴിയില്ല.
ആശുപത്രികളിൽ ചികിത്സാനിരക്കു ഗണ്യമായി വർധിക്കുന്നതിനൊപ്പം നിലനിൽപ്പിനെത്തന്നെ ദോഷകരമായി ബാധിക്കും. ജൂബിലിയെക്കാൾ കുറവു ശന്പളം നൽകുന്ന ആശുപത്രികളിൽ സമരമില്ലെന്നതു വിരോധാഭാസമാണെന്നും ഫാ. റെന്നി മുണ്ടൻകുരിയൻ അഭിപ്രായപ്പെട്ടു.
District News
ഇരിങ്ങാലക്കുട: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവേകപൂര്‍വം വോട്ടവകാശം വിനിയോഗിക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട രൂപതയില്‍ സര്‍ക്കുലര്‍ ഇറക്കി. വോട്ടു രേഖപ്പെടുത്താതിരിക്കുന്നതു പൗരധര്മത്തോടുള്ള വിമുഖത മാത്രമല്ല, സാമൂഹികപ്രതിബദ്ധതയില്നിന്നുള്ള പിന്മാറ്റംകൂടിയാണെന്നും അതുകൊണ്ട് വിവേകപൂര്‍വം വോട്ട് രേഖപ്പെടുത്താനും നാടിന്റെ നന്മയ്ക്കായി പ്രാര്‍ഥിക്കാനും പ്രവര്‍ത്തിക്കാനും സര്‍ക്കുലറിലൂടെ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാനംചെയ്തു.
ജനാധിപത്യസംവിധാനത്തില്‍ ഓരോ പൗരനും ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അവകാശവും കടമയുമാണ് വോട്ടവകാശം. ഈ ദൗത്യം കേവലം ഒരു രാഷ്ട്രീയപ്രവര്‍ത്തനമല്ല, മറിച്ച് രാഷ്ട്രനിര്‍മാണത്തിലും സാമൂഹികനീതിയിലുമുള്ള ഉത്തരവാദിത്വമാണ്. രാഷ്ട്രത്തിന്റെയും സംസ്ഥാത്തിന്റെയും ഭരണപ്രക്രിയയില്‍ സജീവമായി പങ്കുചേരുക എന്നത് ഓരോ കത്തോലിക്കാവിശ്വാസിയുടെയും പൗരധര്‍മമാണ്. ഒരു ക്രൈസ്തവന്റെ ആത്മീയജീവിതം പ്രാര്‍ഥനയില്‍മാത്രം ഒതുങ്ങിനില്ക്കുന്ന ഒന്നല്ല. അതു സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്വത്തിലേക്കുംകൂടി വ്യാപിക്കുന്നതാണ്.
എല്ലാ കത്തോലിക്കാവിശ്വാസികളും തങ്ങളുടെ പേര് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വോട്ടവകാശം കൃത്യമായി വിനിയോഗിക്കുകയും ചെയ്യേണ്ടത് ഒരു അടിസ്ഥാനകടമയാണ്. അതു നീതിയും പൊതുനന്മയും സംരക്ഷിക്കുന്നതിനായുള്ള ഒരു ക്രൈസ്തവന്റെ അവകാശംകൂടിയാണ്. ഇക്കാര്യത്തിനായി കര്‍മപദ്ധതികളും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
തങ്ങളുടെ പേര് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കണം. ഇല്ലെങ്കില്‍ ഉടന്‍തന്നെ പേരുചേര്‍ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. വോട്ടവകാശമുള്ള എല്ലാവരും വോട്ടുചെയ്തുവെന്നു ഉറപ്പുവരുത്തുന്നതിനായി സിഎല്‍സി, കെസിവൈഎം, മാതൃസംഘം, എകെസിസി എന്നീ സംഘടനാപ്രവര്ത്തകള് കുടുംബകൂട്ടായ്മ ഭാരവാഹികളോടുചേര്ന്ന് പ്രവര്‍ത്തിക്കണം.
പുതുതായി 18 വയസ് പൂര്‍ത്തിയായവര്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യുവജനപ്രസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണം.
വോട്ടു രേഖപ്പെടുത്തുക എന്നതു ക്രൈസ്തവന്റെ അവകാശം മാത്രമല്ല, വലിയ ഉത്തരവാദിത്വംകൂടിയാണെന്നും രാഷ്ട്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഭരണത്തില്‍ സജീവമായി പങ്കുചേരുക എന്നതു സഭയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും സർക്കുലറിൽ ബിഷപ് വ്യക്തമാക്കി.
District News
തൃശൂർ: കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കോർപറേഷനിൽ പ്രതിഫലന സുരക്ഷാ ബാൻഡുകളുടെ വിതരണപദ്ധതി ആരംഭിച്ചു. വെളിച്ചക്കുറവുള്ള ഇടങ്ങളിൽ കാൽനടയാത്രക്കാർ വാഹനാപകടങ്ങളിൽപെടുന്ന സാഹചര്യത്തിൽ ഇസാഫ് ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മൈത്രി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രഫ. സെബാസ്റ്റ്യൻ ജോസഫ് മുന്നോട്ടുവച്ച നിർദേശം കോർപറേഷൻ ഏറ്റെടുത്താണ് പദ്ധതിയാരംഭിച്ചത്.
പാറമേക്കാവ് ക്ഷേത്രത്തിനുമുന്നിൽ നടന്ന ചടങ്ങ് മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ നൂറോളം ബാൻഡുകളാണു വിതരണം ചെയ്തത്.
കൗണ്‍സിലർമാരായ കരോളി ജോഷ്വ, ജേക്കബ് പുലിക്കോട്ടിൽ, ടി.ആർ. സന്തോഷ്, ഷീന ചന്ദ്രൻ, അഡ്വ. വില്ലി ജിജോ, കെ. ഗോപാലകൃഷ്ണൻ, മേഫി ഡെൽസൻ, അഡ്വ. ജോയ് ബാസ്റ്റിൻ, ബൈജു വർഗീസ്, സി.എം. ഹരീഷ്, മേഴ്സി അജി, വിഭിത വാസു, വിവിധ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, വാക്കേഴ്സ് ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
District News
തൃശൂർ: ആഘോഷവേളകളിൽ നൽകുന്ന പൂച്ചെണ്ടുകളും ഉപഹാരങ്ങളും ഒഴിവാക്കി ആ തുക മേയറുടെ ദുരിതാശ്വാസനിധിയിലേക്കു നൽകണമെന്ന മേയർ ഡോ. നിജി ജസ്റ്റിന്റെ അഭ്യർഥനയ്ക്കു നാടിന്റെ കൈയടി. മേയറുടെ ഈ വേറിട്ട ചിന്തയിൽനിന്നു രൂപംകൊണ്ട "കർമദ്യുതി' പദ്ധതിയുടെ ആദ്യഘട്ട സഹായവിതരണം കോർപറേഷൻ കൗൺസിൽ ഹാളിൽ നടന്നു.
പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് തനിക്ക് ഉപഹാരമായി ലഭിച്ച 10 ഡയാലിസിസ് കിറ്റുകൾ മേയർ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ പനയ്ക്കലിനു കൈമാറി.
രോഗബാധിതരായ സാധാരണക്കാർക്കു കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് കർമദ്യുതി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കോർപറേഷൻ പരിധിയിലെ 56 ഡിവിഷനുകളിൽനിന്നായി തെരഞ്ഞെടുക്കപ്പെട്ട 35 ഗുരുതര രോഗബാധിതർക്ക് 5,000 രൂപ വീതമുള്ള ധനസഹായം വിതരണം ചെയ്തു.
വരുംദിവസങ്ങളിൽ ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കുന്ന അർഹരായ എല്ലാ രോഗികൾക്കും സഹായം ലഭ്യമാക്കുമെന്നു മേയർ ഉറപ്പുനൽകി. ഡെപ്യൂട്ടി മേയർ അഡ്വ.എ. പ്രസാദ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജേക്കബ് പുലിക്കോട്ടിൽ, പ്രതിപക്ഷനേതാവ് ടി.ആർ. ഹിരൺ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.
District News
തൃശൂർ: കോർപറേഷനിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി കൗണ്‍സിൽ ഹാളിൽ യോഗംചേർന്നു. ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനുമുന്പായി മഴക്കാല പൂർവശുചീകരണപ്രവൃത്തികൾ മേയ് പകുതിയോടെ പൂർത്തിയാക്കണം.
തൃശൂർ-കുറ്റിപ്പുറം റോഡ് നിർമാണത്തിന്റെ ഭാഗമായി പൂങ്കുന്നത്തിനും മുതുവറയ്ക്കും ഇടയിൽ നിർമിച്ച പാലങ്ങളുടെ അടിയിൽ മണ്ണും നിർമാണാവശിഷ്ടങ്ങളും കിടക്കുന്നതു സുഗമമായ ജലപ്രവാഹത്തിനു തടസമാണ്. മഴക്കാലത്തിനുമുന്പ് മണ്ണും മറ്റു മാലിന്യങ്ങളും നീക്കംചെയ്ത് നീരൊഴുക്ക് ഉറപ്പാക്കണം.
കോർപറേഷൻ പരിധിയിലെ കാനകളിലും തോടുകളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കംചെയ്യണം. ജലവിഭവവകുപ്പിന്റെയും കെഎൽഡിസിയുടെയും കീഴിൽ വരുന്ന വലിയ തോടുകളും താണിക്കുടം പുഴയും കനാലും ചീപ്പുകളും റെഗുലേറ്ററുകളും തടസങ്ങൾ നീക്കി പൂർണമായും പ്രവർത്തനസജ്ജമാക്കണം. പുഴയ്ക്കൽ മുതൽ ഏനാമ്മാവ് വരെയുള്ള കെഎൽഡിസി കനാലിന്റെ ഇരുബണ്ടുകളിലും ഉള്ളതും കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുള്ളവയുമായ ഫ്ലഡ് ഔട്ട്ലെറ്റുകൾ മഴക്കാലത്തിനുമുന്നോടിയായി തുറന്നുവെന്ന് ഉറപ്പാക്കണം.
ആദ്യമായാണ് കൗണ്‍സിലർമാരും ഉദ്യോഗസ്ഥരും ചേർന്ന് ജനങ്ങളെയടക്കം പങ്കെടുപ്പിച്ച് ഇത്തരമൊരു യോഗം ചേരുന്നത്.
District News
പാലയൂർ: പാലയൂർ മഹാതീർഥാടനത്തിനു മുന്നോടിയായുള്ള ബൈബിൾ കണ്വൻഷൻ അഭിഷേകാഗ്നി 15 മുതൽ 19 വരെ പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ നടക്കുമെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരുക്കങ്ങൾ പൂർത്തിയായതായി തീർഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ.ഡോ. ഡേവിസ് കണ്ണന്പുഴ, സഹവികാരി ഫാ. നിതിൻ താഴത്ത്, കണ്വൻഷൻ കണ്‍വീനർ സി.ടി. സെബാസ്റ്റ്യൻ, കണ്‍വീനർ പി.ഐ. ലാസർ മാസ്റ്റർ, ട്രസ്റ്റി ഫ്രാൻസി ചൊവ്വല്ലൂർ എന്നിവർ അറിയിച്ചു.
വൈകീട്ട് അഞ്ചുമുതൽ ഒന്‍പതുവരെയാണു കണ്വൻഷൻ. 15,000 പേർക്ക് പങ്കെടുക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഫാ. സേവ്യർഖാൻ വട്ടായിൽ, ഫാ. സംസണ് ക്രിസ്റ്റി എന്നിവർ ധ്യാനം നയിക്കും. ഞായറാഴ്ച വൈകീട്ട് 6.30നു ബിഷപ് എമരിറ്റസ് മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്യും. 19ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് സമാപനസന്ദേശം നൽകും.
പാലയൂർ മഹാതീർഥാടനത്തിന്റെ ഭാഗമായുള്ള മുഖ്യപദയാത്ര 22നു പുലർച്ചെ അഞ്ചിന് തൃശൂർ ലൂർദ്ദ് കത്തീഡ്രലിൽനിന്നു പുറപ്പെടും. മാർ ആൻഡ്രൂസ് താഴത്ത് പേപ്പൽ പതാക കൈമാറി ഉദ്ഘാടനം ചെയ്യും. അതിനോടൊപ്പം വിവിധ കേന്ദ്രങ്ങളിൽനിന്ന് ഉപപദയാത്രകൾ പാലയൂരിലേക്കു പുറപ്പെടും. 11.30ന് ആദ്യഘട്ടപദയാത്ര തീർഥകേന്ദ്രത്തിൽ എത്തിച്ചേരും. അന്നു രാവിലെ 6.30 മുതൽ വൈകീട്ട് അഞ്ചുവരെ തുടർച്ചയായി പാലയൂർ പള്ളിയിൽ ദിവ്യബലി ഉണ്ടായിരിക്കും. രാവിലെ എട്ടുമുതൽ നേർച്ചഭക്ഷണവിതരണം ആരംഭിക്കും. വൈകീട്ടുവരെ തുടരും. കാൽലക്ഷം പേർക്കാണു ഭക്ഷണം ഒരുക്കുന്നത്.
രണ്ടാംഘട്ട പദയാത്ര ഉച്ചകഴിഞ്ഞു രണ്ടിനു പാവറട്ടി സെന്റ് ജോസഫ് തീർഥകേന്ദ്രത്തിൽ നടക്കുന്ന ദിവ്യബലിക്കുശേഷം മൂന്നിനു പുറപ്പെടും. വികാരി ജനറാൾമാരുടെ നേതൃത്വത്തിൽ പാലയൂരിൽ രണ്ടാംഘട്ട പദയാത്ര എത്തിച്ചേരും. തുടർന്ന് നാലിനു മാർ ജേക്കബ് തൂങ്കുഴി നഗറിൽ നടക്കുന്ന പൊതുസമ്മേളനം സിബിസിഐ പ്രസിഡന്റ് കർദിനാൾ ഡോ. ആന്റണി പൂല ഉദ്ഘാടനം ചെയ്യും. മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി വിശ്വാസപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടർന്ന് ബിഷപ്പുമാരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
ജനറൽ കണ്‍വീനർ ടി.ജെ. ഷാജു, തീർഥകേന്ദ്രം സെക്രട്ടറി ജോയ് ചിറമ്മൽ, കണ്‍വീനർ പി.ജെ. ജോഫി, പിആർഒ ജെഫിൻ ജോണി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
District News
തൃശൂർ: റോഡ് മുറിച്ചുകടക്കാൻ സീബ്രാലൈനിൽ വാഹനങ്ങൾ നിർത്തിത്തരുന്നില്ലെന്നു മീറ്റ് യുവർ കളക്ടർ പരിപാടിയിൽ പരാതി ഉന്നയിച്ച് അരിന്പൂർ ഗവ. യുപി സ്കൂൾ വിദ്യാർഥികൾ. നാലുമുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന 26 കുട്ടികളും അധ്യാപകരുമാണ് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനെ കാണാനെത്തിയത്.
വരാനിരിക്കുന്ന വാർഷികപരീക്ഷയെക്കുറിച്ചു ചോദിച്ചറിഞ്ഞ് ആരംഭിച്ച സംവാദപരിപാടിയിൽ സിവിൽ സർവീസ് പരീക്ഷ, കളക്ടർ എന്ന നിലയിലുള്ള ചുമതലകൾ, യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം തുടങ്ങിയവ ചർച്ചാവിഷയങ്ങളായി. സ്കൂളിലെ ക്രിയേറ്റീവ് കോർണർ സ്കിൽ ട്രെയിനിംഗിന്റെ ഭാഗമായി കുട്ടികൾ തയാറാക്കിയ ബൾബ്, ഫയൽ, ജാം തുടങ്ങിയവ സ്കൂൾലീഡർ കളക്ടർക്കു കൈമാറി. കുട്ടികൾക്കായി കളക്ടർ ഗാനമാലപിച്ചു. കുട്ടികൾ തയാറാക്കിയ കേക്ക് മുറിച്ച് സ്വീപിന്റെ ഭാഗമായി ഒരുക്കിയ വോട്ടിംഗ് മെഷീൻ പരിചയപ്പെട്ടും മോക്ക് പോൾ ചെയ്തും സിവിൽ സ്റ്റേഷൻ ചുറ്റിക്കറങ്ങിയുമാണു വിദ്യാർഥികൾ മടങ്ങിയത്.
പ്രധാന അധ്യാപിക ഷാലി സി.ജി. കാതറിൻ, അധ്യാപകരായ ഒ.കെ. ഷൈജു, അന്നു പോൾ, കെ. ലത എന്നിവരും പങ്കെടുത്തു.
District News
പുല്ലൂറ്റ്: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയിൽ വലിയ കുതിപ്പ് ഈ സർക്കാർ സൃഷ്ടിച്ചുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. കെകെടിഎം ഗവ. കോളജിന്റെ അക്കാദമിക്, കായിക, ഗവേഷണ മേഖലകളെ കൂടുതൽ ശക്തിപ്പെടുത്തുന്ന മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഒന്പതുകോടി മുപ്പത്തഞ്ച് ലക്ഷം രൂപ ചെലവിൽ നിർമിച്ച ഇൻഡോർ സ്റ്റേഡിയം, റൂസ 2.0 പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച നെറ്റ്വർക്ക് റിസോഴ്സ് സെന്റർ, കൂടാതെ പുതുക്കിയ എം. എൻ. വിജയൻ ലൈബ്രറി & ആർക്കൈവ്സ് എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
പിടിഎ, അലുമിനി അസോസിയേഷൻ, കോളജ് ഡെവലപ്മെന്റ് കമ്മിറ്റി, റൂസ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ കൊടുങ്ങല്ലൂർ എംഎൽഎ അഡ്വ. വി. ആർ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
കോളജ് പ്രിൻസിപ്പാൾ പ്രഫ. ഡോ. ആർ. രമ്യ, മുനിസിപ്പൽ ചെയർപേഴ്സൻ ഹണി പീതാംബരൻ, വൈസ് പ്രിൻസിപ്പാൾ പ്രഫ. ഡോ. ജി. ഉഷാകുമാരി, കായിക വകുപ്പ് മേധാവി പ്രഫ. ഡോ. ഷഫീഖ് വി. എ., ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ലൗലി ജോർജ്, വാർഡ് കൗൺസിലർ ചൈതന്യ ബിജു , അലുമിനി പ്രസിഡന്റ് അൻവർ അലി, കോളജ് യൂണിയൻ ചെയർമാർ പി.പി. സ്നേഹിത്, പിടിഎ വൈസ് പ്രസിഡണ്ട് സജു ശ്രീകുമാർ, പിടിഎ സെക്രട്ടറി ആർ. രാഗ എന്നിവർ പ്രസംഗി ച്ചു.
സ്റ്റേഡിയത്തിന്റെ പ്രത്യേകതകൾ
തൃശൂർ ജില്ലയിലെത്തന്നെ വലിയ ഇൻഡോർ സ്റ്റേഡിയങ്ങളിൽ ഒന്നായ ഈ സ്റ്റേഡിയത്തിന് ഏകദേശം 2451 ചതുരശ്ര മീറ്റർ വിസ്തീർണം ഉണ്ട്.
സ്റ്റേഡിയത്തിൽ നാല് ബാഡ്മിന്റൺ കോർട്ടുകളും, മൂന്ന് വോളിബോൾ കോർട്ടുകളും, ഒരു ബാസ്കറ്റ്ബോൾ കോർട്ടും ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ടേബിൾ ടെന്നീസ്, ബോക്സിംഗ്, ജുഡോ, റെസ്ലിംഗ്, കരാട്ടെ തുടങ്ങിയ വിവിധ ഇൻഡോർ കായിക ഇനങ്ങളിൽ പരിശീലനവും മത്സരങ്ങളും നടത്താൻ ആവശ്യമായ സൗ കര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മൂന്ന് നിലകളിലായി എട്ട് മുറികൾ കളിക്കാർക്കും പരിശീലകർക്കും ഒഫീഷ്യൽസിനും താമസ സൗകര്യമായി ഒരുക്കിയിട്ടുണ്ട്. കൂടാതെ വാഷ് റൂമുകൾ, ഓഫീസ് മുറി, മീഡിയ റൂം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരേസമയം ഏകദേശം അയ്യായിരം പേർക്ക് മത്സരങ്ങൾ കാണാൻ കഴിയുന്ന സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ തൃശൂർ ജില്ലയിലെ വലിയ കായികമേളകൾക്കും സംസ്ഥാനതല മത്സരങ്ങൾക്കും വേദിയാകാനുള്ള ശേഷി കൊടുങ്ങല്ലൂരിനു ലഭിക്കും.
യുഡിഎഫ് പ്രതിഷേധ ധർണ നടത്തി
കൊടുങ്ങല്ലൂർ: പൊള്ളയായ അവകാശവാദം നടത്തി പുല്ലൂറ്റിൽ കെകെടിഎം കോളജ് ഗ്രൗണ്ടിൽ പണിത ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘടനം നടത്തിയ എംഎൽഎയുടെ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രതിഷേധ ധർണ നടത്തി.
പത്തുവർഷംമുൻപ് ടി.എൻ. പ്രതാപൻ എംഎൽഎയായിരിക്കുമ്പോൾ ഇൻഡോർ സ്റ്റേഡിയത്തിന്റെ 80 ശതമാനത്തോളം പണി കഴിഞ്ഞിരുന്നു. എന്നിട്ടും ഉദ്ഘാടനത്തിന് ടി.എൻ. പ്രതാപന് ഒരു ക്ഷണക്കത്തുപോലും അയച്ചില്ല. ഇതിൽ പ്രതിഷേധിച്ചുമാണ് ധർണ നടത്തിയത്.
കെകെടിഎം കോളജ് കവാടത്തിൽ നടത്തിയ ധർണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ് ഇ.എസ്. സാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്് കെ.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ്് യൂസഫ് പടിയത്ത്, പി.വി. രമണൻ, കവിത മധു, ഇ.എസ്. സഗീർ, ഇ.എസ്. സിറാജ്, പി.എൻ. മോഹനൻ, കെ.എസ്. കമറുദീൻ, സി.എസ്. തിലകൻ, ടി.കെ. ലാലു, സേവ്യർ പങ്കേത്ത്, പോളി വിതയത്തിൽ, മുൻഷിർ, സി.ആർ. പമ്പ, എൻ.കെ. ഇസ്മയിൽ, എം.ബി. മുരളി, എം.എ. ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.
District News
കാടുകുറ്റി: ഗ്രാമപഞ്ചായത്തിലെ വിസ്തൃതിയേറിയ പാടശേഖരമായ ചാത്തൻചാലിൽ പെരുംതോടിനോട് ചേർന്നുള്ള ഫാം റോഡ് നിർമാണത്തിനായി ശേഖരിച്ചിരുന്ന മണ്ണ് സ്വകാര്യ വ്യക്തി കൊണ്ടുപോയതായി പരാതി.
നബാർഡ് ആർ.ഐ.ഡി.എഫ് 25 പദ്ധതിയിൽ ഉൾപ്പെടുത്തി കെഎൽഡിസി മുഖേന 7.27 കോടി രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന ചാത്തൻചാൽ കാർഷിക പദ്ധതിയുടെ ഭാഗമായാണ് ഇവിടെ ഫാം റോഡ് നിർമിക്കുന്നത്.
കർഷകരുടെയും പ്രദേശവാസികളുടെയും പ്രതിഷേധം ശക്തമായതിനെ തുടർന്ന് കൃഷി ഓഫീസർ ഇടപെട്ട് മണ്ണെടുപ്പ് താത്കാലികമായി നിർത്തിവച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. മനോജ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ തോമസ് ഐ. കണ്ണത്ത്, എം.ആർ. ഡേവിസ്, ഗ്രാമപഞ്ചായത്ത് അംഗം പി.എൽ. ജോയ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വിഷയം കെഎൽഡിസിയെ അറിയിച്ചതായി പഞ്ചാ യത്ത് അധികൃതർ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായാണ് പെരുംതോടിന്റെ പാർശ്വഭിത്തിയോടുചേർന്ന് ഇരുവശങ്ങളിലും ഫാം റോഡ് നിർമിക്കുന്നത്. ട്രാക്ടർ, ടില്ലർ എന്നിവ ഉൾപ്പെടെയുള്ള കാർഷിക വാഹനങ്ങൾ കൃഷിയിടങ്ങ ളിലേക്ക് എത്തുന്നതിനും കാർഷിക ഉപകരണങ്ങളും വിളവുകളും കൊണ്ടുപോകുന്നതിനും ഫാം റോഡ് വേണമെന്നത് കർഷകരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു.
പദ്ധതി അവസാനഘട്ടത്തിൽ
2021ൽ നിർമാണോദ്ഘാടനം നടന്ന ചാത്തൻചാൽ കാർഷിക പദ്ധതിയുടെ പ്രവൃത്തികൾ ഇടക്കാലത്ത് മന്ദഗതിയിലായിരുന്നെങ്കിലും നിലവിൽ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പാർശ്വഭിത്തി നിർമാണം, ഫാം റോഡ് നിർമാണം, ചാലിന്റെ ആഴം വർധിപ്പിക്കൽ, ഫൂട്ട് സ്ലാബുകളുടെ നിർമാണം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പദ്ധതി യാഥാർഥ്യമായാൽ കൊരട്ടി, കാടുകുറ്റി ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെടുന്ന കട്ടപ്പുറം, അന്നനാട്, കക്കാട്, കരിമ്പനക്കാവ്, കണ്ണഞ്ചിറ എന്നിവിടങ്ങളിലെ പാടശേഖരങ്ങൾക്കും സമീപത്തെ ഏക്കറുകണക്കിന് കരഭൂമികൾക്കും ജലദൗർലഭ്യത്തിന് പരിഹാരമാകും.
ചാലക്കുടി പുഴയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ പദ്ധതി പ്രവർത്തനക്ഷമമായാൽ വേനൽക്കാലത്ത് പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കാനും മഴക്കാലത്ത് അധികമായി വരുന്ന വെള്ളം ഒഴുക്കിക്കളയാനും സാധിക്കും.
ഏകദേശം 500 ഹെക്ടർ കൃഷിയിടങ്ങൾക്കും ഏഴ് ഇറിഗേഷൻ പദ്ധതികൾക്കും പത്തിലേറെ ചെറുകിട ജലസേചനപദ്ധതികൾക്കും ഇതിലൂടെ പ്രയോജനം ലഭിക്കും.
വർഷങ്ങളായി മണ്ണിടിച്ചിലും കൈയേറ്റവുംമൂലം സ്വാഭാവികത നഷ്ടപ്പെട്ട ചാത്തൻചാലിനെയും പെരുംതോടിനെയും നവീകരിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നത്.
District News
ഇരിങ്ങാലക്കുട: സെന്റ്് തോമസ് കത്തീഡ്രല്‍ എകെസിസിയുടെ നേതൃത്വത്തില്‍ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്് 15 മുതല്‍ 22 വരെ വൈകീട്ട് ഏഴിന് ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനിയില്‍ നടക്കും.
യൂണിവേഴ്സിറ്റി താരങ്ങളും ദേശീയ, അന്തര്‍ദേശീയ ഫുട്ബോള്‍ താരങ്ങളും പങ്കെടുക്കുന്ന ഈ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കാളിദാസ ഫുട്ബോള്‍ ക്ലബ് തൃശൂര്‍, സെയിനിസ് കോലഞ്ചേരി, പഞ്ചവടി എഫ്സി മലപ്പുറം, സോക്കര്‍ സിറ്റി പാലക്കാട്, യൂണിവേഴ്സല്‍ ബില്‍ഡേഴ്സ് കളമശേരി, ചീനിക്കാസ് ചാലക്കുടി, സോക്കര്‍ സെവന്‍സ് ആലുവ, അറേബ്യന്‍ പാലസ് ഇടപ്പള്ളി തുടങ്ങി എട്ടു ടീമുകള്‍ പങ്കെടുക്കും.
15ന് വൈകിട്ട് ഏഴിന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. കത്തീഡ്രല്‍ എകെസിസി പ്രസിഡന്റ് സാബു കൂനന്‍ അധ്യക്ഷത വഹിക്കും. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ആമുഖപ്രഭാഷണം നടത്തും. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ എം.പി. ജാക്സണ് മുഖ്യാതിഥിയായിരിക്കും. ജനറല്‍ കണ്‍വീനര്‍ രഞ്ജി അക്കരക്കാരന്‍, ചെയര്മാന് ഷാജു അബ്രഹാം കണ്ടംകുളത്തി തുടങ്ങിയവര്‍ പ്രസംഗിക്കും.
സമാപനദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു സമ്മാനദാനം നിര്‍വഹിക്കും. 21 ന് നടക്കുന്ന ഫുട്ബോള്‍ പ്രദര്‍ശന മത്സരത്തില്‍ ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന് ഫുട്ബോള്‍ ടീമിനെ കത്തീഡ്രല്‍ എകെസിസി ഫുട്ബോള്‍ ടീം നേരിടും.
അന്നേദിവസം വനിതകളുടെ പ്രദര്‍ശന മത്സരവും ഉണ്ടായിരിക്കും.
ഫൈനലില്‍ വിജയിക്കുന്ന ടീമിന് 15, 000 കാഷ് അവാര്‍ഡും ട്രോഫിയും റണേഴ്സ് അപ്പിന് 10,000 കാഷ് അവാര്‍ഡും ട്രോഫിയും കൂടാതെ വിവിധ വ്യക്തിഗത ട്രോഫികളും നല്‍കുമെന്ന് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ട്രസ്റ്റി ജോര്‍ജ് പള്ളന്‍, എകെസിസി പ്രസിഡന്റ്് സാബു കൂനന്‍, ജനറല്‍ കണ്‍വീനര്‍ രഞ്ജി അക്കരക്കാരന്‍, ചെയര്മാന് ഷാജു അബ്രഹാം കണ്ടംകുളത്തി, കത്തീഡ്രല്‍ എകെസിസി സെക്രട്ടറി റോബി കാളിയങ്കര, ട്രഷറര്‍ ഡേവിസ് ചക്കാലക്കല്‍, പ്രോഗ്രാം കോ-ഒാർഡിനേറ്റര്‍ ടെല്‍സൻ കോട്ടോളി, ജോയിന്റ് കണ്‍വീനര്‍മാരായ ഷാജു പാറേക്കാടന്‍, അഡ്വ. ഹോബി ജോളി, വര്‍ഗീസ് ജോണ്‍ എന്നിവര്‍ അറിയിച്ചു.
District News
അരിപ്പാലം: കെട്ടുചിറയ്ക്കു സമീപമുള്ള പൂക്കോട് തുരുത്തില് വന്‍ തീപിടിത്തം. രാത്രിയാണ് തീപിടിത്തം ഉണ്ടായത്. തീയണക്കുന്നതിനായി ഇരിങ്ങാലക്കുടയില്നിന്നും അഗ്നിശമന സേനാംഗങ്ങള്‍ എത്തിയെങ്കിലും ചതുപ്പുനിലമായതിനാല്‍ തീപിടിത്തമുണ്ടായ ഭാഗത്തേക്ക് എത്തിച്ചേരുവാന്‍ ഇവര്‍ക്കു സാധിച്ചില്ല.
ചുറ്റും വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണ് ഈ തുരുത്ത്. ആള്‍താമസമില്ലാത്ത ഈ തുരുത്തില് ഏക്കറുകണക്കിനു പാടശേഖരമാണ് തീപിടിത്തത്തില്‍ കത്തിനശിച്ചത്.
District News
കയ്പമംഗലം: പാചകവാതകം കിട്ടാതായതോടെ കയ്പമംഗലത്ത് രണ്ട് ഹോട്ടലുകൾ അടച്ചു.വരും ദിവസങ്ങളിൽ കൂടുതൽ ഹോട്ടലുകൾ അടച്ചേക്കുമെന്നാണ് സൂചന. ദേശീയപാതയോരത്ത് കയ്പമംഗലം പന്ത്രണ്ട് സെന്ററിൽ പ്രവർത്തിക്കുന്ന രണ്ടു ഭക്ഷണശാലകളാണ് ഇന്നലെ അടച്ചത്.
ഒരു ദിവസത്തെ പ്രവർത്തനത്തിന് രണ്ടും നാലും സിലിണ്ടറുകൾ വേണ്ടിവന്നിരുന്ന ഹോട്ടലുകളാണ് ഇവ രണ്ടും. മൂന്ന് ദിവസത്തോളമായി ഇവിടെ പാചകവാതകം പരിമിതമായിരുന്നു. സിലിണ്ടർ ഒട്ടും കിട്ടാതായതോടെയാണ് അടക്കേണ്ടിവന്നതെന്നും ഹോട്ടൽ ഉടമകൾ പറഞ്ഞു.
മൂന്നുപീടിക സെന്ററിൽ പല ഹോട്ടലുകളും എപ്പോൾ വേണമെങ്കിലും പൂട്ടുന്ന സ്ഥിതിയാണെന്ന് ഉടമകൾ പറയുന്നു. പെരിഞ്ഞനം സെന്ററിൽ പ്രവർത്തിക്കുന്ന മറ്റൊരു ഹോട്ടൽ രാത്രിയോടെ പൂട്ടിയേക്കാവുന്ന സ്ഥിതിയാണെന്ന് പറയുന്നു. ഇനി എന്നാണു സ്റ്റോക്ക് എത്തുക എന്ന കാര്യത്തിൽ ഒരു കമ്പനിയും ഉറപ്പ് തരുന്നില്ലെന്നും ഹോട്ടൽ ഉടമകൾ പറയുന്നു. ഹോട്ടലുകൾ പൂട്ടിയതോടെ ഇതിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിലായിട്ടുണ്ട്.
District News
കൊടകര: പേരാമ്പ്ര ഡ്രീം സിറ്റി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര സെന്റ്് ആന്റണീസ് യുപി സ്കൂളില്‍ സൗജന്യ വൈദ്യപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ശാന്തി ഭവന് പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടന്ന സാജുആന്റണി പാത്താടന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജോയ്സണ്‍ കീരിയത്ത് അധ്യക്ഷത വഹിച്ചു.
പേരാമ്പ്ര സെന്റ്് ആന്റണീസ് ഇടവക വികാരി ഫാ. സെബി കാഞ്ഞിലശേരി , ജോസ് തൊമ്മന, പി.ഡി. ജോണ്‍സ് ,ജോണി മഞ്ഞാങ്ങ, ക്യാമ്പ്് കോ-ഒാർഡിനേറ്റര്‍ വി.എ. ജോസ് എന്നിവര്‍ പ്രസംഗിച്ചു.ട്രഷറര്‍ ഷിബു ജോണ്‍, മീഡിയ കോ-ഓർഡിനേറ്റര്‍ കെ. ഒ. വര്‍ഗീസ്,ക്ലബ് കോ-ഓർഡിനേറ്റര്‍ പി.എ.വര്‍ഗീസ്, വൈസ് പ്രസിഡന്റുമാരായ ടോക്സി ബോസ്, ജിജോ ഉറുവത്ത് എന്നിവര്‍ നേതൃത്വം നല്കി.
District News
ചാലക്കുടി: മദ്യലഹരിയിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. അന്നമനട കാട്ടിപ്പറമ്പിൽ ഷാഫിയെയാണ് ചാലക്കുടി ഡിവൈഎസ്പി പി.കെ. ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള സഘം അറസ്റ്റ് ചെയ്തത്.
വാഴച്ചാൽ കാടർ ആദിവാസി ഉന്നതിയിലെ പ്രമീള (20 )ക്കാണ് കുത്തേറ്റത്. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ പ്രമീളയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. വാഴച്ചാൽ ഉന്നതിയിൽ വച്ചായിരുന്നു സംഭവം. മദ്യലഹരിയിൽ ഉണ്ടായ തർക്കത്തെത്തുടർന്ന് ഷാഫി ഭാര്യയെ കുത്തുകയായിരിരുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി പി.കെ. ഇബ്രാഹിമിന്റെ നേതൃത്വത്തിൽ അതിരപ്പിള്ളി പോലീസ് സ്ഥലത്തെത്തി ഷാഫിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് പ്രധാന കവാടത്തിന് മുന്നില്‍ ഐസിഎല്‍ ഫിന്‍കോര്‍പ് സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച നടപ്പാതയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, ഐസിഎല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍, ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, വാര്‍ഡ് കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍, ഐസിഎല്‍ ഗ്രൂപ് ഹോള്‍ ടൈം ഡയറക്ടര്‍ ഉമ അനില്‍കുമാര്‍, കോളജ് കെമിസ്ട്രി വിഭാഗം അധ്യാപകന് ഡോ. മനോജ് ലാസര്‍ എന്നിവര്‍ സംസാരിച്ചു.
District News
മാള: കാക്കുളിശേരി സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തുടങ്ങി.തിരുനാൾ കൊടികയറ്റം മാള ഫൊറോന വികാരി റവ. ഡോ. ജോജി പാലമറ്റത്ത് നിർവഹിച്ചു. തിരുനാളിന്റെ നവനാൾ ദിനങ്ങളിൽ ദിവസവും വൈകിട്ട് 5.30ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന, എന്നിവ നടക്കും.
പ്രധാന തിരുനാൾ ദിനമായ 19ന് വൈകിട്ട് 4. 30ന് കൂടുതുറക്കൽ ശുശ്രൂഷ, തിരുനാൾ ദിവ്യബലി തുടർന്ന് ഊട്ടുനേർച്ച. ഫാ. ആന്റോ പാണാടൻ മുഖ്യകാർമികനാകും. റവ. ഡോ. ഫ്രീജോ പാറയ്ക്കൽ സന്ദേശം നൽകും. രാത്രി 9.30ന് വിശുദ്ധ കുർബാനയെ തുടർന്ന് ഊട്ടുനേർച്ച സമാപിക്കും.
District News
ചാലക്കുടി: എംഎൽഎ ഫണ്ട് 40 ലക്ഷം രൂപയും നഗരസഭയുടെ ഏഴുലക്ഷം രൂപയും ചെലവിൽ വീതികൂട്ടി നിർമിച്ച പോട്ട - കനാൽ ബണ്ട് റോഡ് സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൻ ആലീസ് ഷിബു അധ്യക്ഷത വഹിച്ചു.
മുൻ ചെയർമാൻ എബി ജോർജ്, കൗൺസിലർമാരായ റീന ഡേവിസ്, വത്സൻ ചമ്പക്കര, സഹകരണ ബാങ്ക് പ്രസിഡന്റ്് ആന്റോ മെലേപ്പുറം, ജോണി പുല്ലൻ എന്നിവർ പ്രസംഗിച്ചു.
District News
ഒല്ലൂർ: ക്രിസ്റ്റഫർനഗറിൽ സുരക്ഷിതമല്ലാത്ത സ്ഥലത്ത് ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കാനുള്ള കോർപറേഷന്റെ ശ്രമം നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്ന് തടഞ്ഞു.
ശക്തമായ എതിർപ്പിനെത്തുടർന്ന് ശ്രമം ഉപേക്ഷിച്ച് മേയറും സംഘവും മടങ്ങി. ക്രിസ്റ്റഫർനഗറിൽനിന്ന് അഞ്ചേരി റോഡിലേക്കുതിരിയുന്ന ഭാഗത്ത് പൊതുകിണറിനോടുചേർന്ന് റെഡിമെയ്ഡ് ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കാനായി കോർപറേഷൻ അധികൃതർ നടത്തിയ ശ്രമമാണ് തടഞ്ഞത്.
സമീപത്തെ അനധികൃത കെെയേറ്റങ്ങളൊഴിവാക്കി സുരക്ഷിതമായ സ്ഥലത്തേ ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കാവൂ എന്ന നാട്ടുകാരുടെയും ഓട്ടോറിക്ഷാ ഡ്രൈവർമാരുടേയും നിർബന്ധത്തെതുടർന്നാണ് മേയർ, ഡെപ്യൂട്ടി മേയർ, ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘത്തിനു റെഡിമെയ്ഡ് ബസ് സ്റ്റോപ്പുമായി തിരിച്ചുപോകേണ്ടിവന്നത്. 40 വർഷം പഴക്കമുള്ളതും 35 ഓട്ടോറിക്ഷകൾ ഉള്ളതുമായ ഓട്ടോപേട്ടയാണ് അഞ്ചേരി റോഡിന്റെ ഒരുവശത്തായി ഉള്ളത്.
ഇപ്പോൾ ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കാനുദ്ദേശിച്ച സ്ഥലത്ത് പണ്ടുണ്ടായിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം തുടർച്ചയായുണ്ടായ അപകടങ്ങളെയും ഗതാഗതക്കുരുക്കിനെയുംതുടർന്ന് പൊളിച്ച് പ്രധാന റോഡിൽ തെക്കോട്ട് മാറ്റിസ്ഥാപിച്ചു. ഒന്നരവർഷത്തിനുശേഷം കോടതി സ്റ്റേ ഉണ്ടെന്നുപറഞ്ഞ് ആ ബസ് കാത്തിരിപ്പ് കേന്ദ്രവും പൊളിക്കുകയായിരുന്നു.
തുടർന്നാണ് പൊതുകിണറിനോടുചേർന്നുള്ള ഇടുങ്ങിയ സ്ഥലത്ത് വീണ്ടും ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കാൻ കോർപറേഷൻ അധികൃതർ തുനിഞ്ഞത്. തികച്ചും സുരക്ഷിതമായ സ്ഥലത്തുവേണം ബസുകാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാനെന്നും സമീപത്തെ അനധികൃത കെെയേറ്റങ്ങളൊഴിവാക്കിയാൽ സൗകര്യപ്രദമായ സ്ഥലം ലഭിക്കുമെന്നും ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചൂണ്ടിക്കാട്ടി. കോർപറേഷൻ അധികാരികളുമായി തർക്കം നടക്കുന്നതിനിടെപോലും വാഹനാപകടമുണ്ടായതായി നാട്ടുകാർ പറഞ്ഞു.
District News
തൃക്കൂർ: പഞ്ചായത്തിലെ കല്ലൂർ ഭരത പാലത്തിൽ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു. പഞ്ചായത്തിലെ എട്ട് വാർഡുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്.
തൃക്കൂർ അയ്യപ്പൻകുന്ന് പ്ലാന്റിൽനിന്ന് ശുചീകരിച്ച് ഭരതയിലെ ടാങ്കിലെത്തിച്ച് വിതരണംചെയ്യുന്ന പൈപ്പാണ് പൊട്ടിയിരിക്കുന്നത്. പൈപ്പിന്റെ ജോയിന്റ് വിട്ടതോടെ വെള്ളം കുതിച്ചുയർന്ന നിലയിലാണ്. ശക്തിയായി വെള്ളം ഉയർന്നതോടെ പാലത്തിന്റെ ഒരുവശത്തെ അടിത്തട്ടിലെ മണ്ണ് ഒലിച്ചുപോയി പാലം അപകടാവസ്ഥയിലായി.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിലൂടെയുള്ള ഗതാഗതം പഞ്ചായത്ത് നിരോധിച്ചു. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്തേയ്ക്കുള്ള പൈപ്പ് പൊട്ടിയതോടെ ഇവിടേക്കുള്ള ജലവിതരണം അധികൃതർ നിർത്തിവച്ചു. ഇതോടെ നൂറുകണക്കിന് കുടുംബങ്ങളിലേക്കുള്ള കുടിവെള്ള വിതരണം തടസപ്പെട്ട നിലയിലാണ്. കാലപ്പഴക്കംചെന്ന പൈപ്പുകൾ മാറ്റിസ്ഥാപിച്ച് കുടിവെള്ള വിതരണം സുഗമാക്കാൻ വാട്ടർ അഥോറിറ്റി ഇടപെടണമെന്നും, പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
District News
വടക്കാഞ്ചേരി: വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയ യൂണിവേഴ്സിറ്റി ജീവനക്കാരനെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
മണ്ണുത്തി വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ ക്ലറിക്കൽ പോസ്റ്റിലേക്ക് ജോലി വാഗ്ദാനംചെയ്ത് പുതുരുത്തി സ്വദേശി നിമേഷിന്റെ കൈവശത്തുനിന്നും പലപ്പോഴായി 11 ലക്ഷത്തോളം രൂപ തട്ടിയ മാടക്കത്തറ വെള്ളാനിശേരി തോപ്പിൽ ഗോപിയുടെ മകൻ ബിനോയ്(45)നെയാണ് വടക്കാഞ്ചേരി പോലീസ് ഇൻസ്പെക്ടർ മുരളീധരന്റെ നിർദേശപ്രകാരം വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. വെറ്ററിനറി കോളജിൽ വരുന്ന ഒഴിവുകളിലേക്ക് പരീക്ഷയോ, ഇന്റവ്യൂവോ ഇല്ലാതെ ജോലി വാങ്ങി വാഗ്ദാനം ചെയ്താണ് പണം കൈപ്പറ്റിയത്. നിമേഷ് വിദേശത്തു നിന്നു തിരികെവന്ന് നാട്ടിൽ ബിസിനസ് നടത്തുന്നയാളാണ്.
നിമേഷിന്റെ ഭാര്യക്കും സഹോദരനും ജോലി ലഭിക്കുന്നതിനാണ് പണംനല്‍കിയിരുന്നത്. പണംനല്‍കി ദിവസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നപ്പോഴാണ് പരാതിയുമായി നിമേഷ് സ്റ്റേഷനിൽ ഹാജരായത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതി മാടക്കത്തറയിലുളള വീട്ടിലെത്തിയിട്ടുണ്ട് എന്നറിഞ്ഞ് വടക്കാഞ്ചേരി പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധിപേരിൽനിന്നു ബിനോയ് പണം ഇത്തരത്തിൽ കൈപ്പറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി.
വടക്കാഞ്ചേരി സിഐ മുരളീധരൻ, എസ്ഐമാരായ ഹരിഹരസൂനു, പ്രദീപ് കുമാർ, നിബിൻ, അസി. എസ്ഐ നളിനി, സിവിൽപോലീസ് ഓഫീസർമാരായ സഗുൺ, ജിതിൻ എന്നിവർ പ്രതിയെ അറസ്റ്റ്ചെയ്ത സംഘത്തിൽ ഉണ്ടായിരുന്ന. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
District News
വരടിയം: കുട്ടികളുടെ ജീവനു ഭീഷണിയായ ഗവ. യുപി സ്കൂളിലെ തകർന്നുവീണ കവാടം ഉടൻ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടും നിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടിയും കോണ്‍ഗ്രസ് അവണൂർ മണ്ഡലം കമ്മിറ്റി വരടിയം സ്കൂളിനുമുന്നിൽ സായാഹ്ന പ്രതിഷേധധർണ നടത്തി.
അടാട്ട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എം. ജെയ്സണ്‍ അധ്യക്ഷത വഹിച്ചു. ബാബു നീലങ്കാവിൽ, സുരേഷ് അവണൂർ, പി.വി. ബിജു, ലിന്റോ വരടിയം, അനിൽ സമ്രാട്ട്, മുരളീധരൻ ചേലാട്ട്, വി.വി. രാംകുമാർ, പി.ജെ. പോൾസണ്‍, പഞ്ചായത്ത് അംഗങ്ങളായ ബാബുരാജ്, പ്രിൻസി ജെൻസണ്, രമ്യ ഗിരീശൻ, തോമസ് വടക്കൻ, കെ.ജെ. ജോയ്സണ്‍ എന്നിവർ പ്രസംഗിച്ചു.
District News
കുരിയച്ചിറ: സെന്റ് പോൾസ് പബ്ലിക് സ്കൂളിൽ വനിതാദിനാഘോഷത്തോടനുബന്ധിച്ചു റൺ ഫോർ സ്ട്രംഗ്ത് റൺ ഫോർ ഇക്വാലിറ്റി സന്ദേശവുമായി നടത്തിയ മാരത്തൺ-സെലിബ്രേഷൻ റൺ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
സ്കൂളിൽ തുടങ്ങുന്ന സ്പോർട്സ് അക്കാദമി ലോഗോ പ്രകാശനവും മേയറുടെ റിലീഫ് ഫണ്ടിലേക്കുള്ള ധനസഹായവിതരണവും നടന്നു. നിർധനരായ ആറു പെൺകുട്ടികൾക്കു വിവാഹത്തിനായി ധനസഹായം നൽകി.
പ്രിൻസിപ്പൽ സിസ്റ്റർ സീലിയ, കായികാധ്യാപകൻ റോൺ സേവ്യർ എന്നിവർ നേതൃത്വം നൽകി.
കൗൺസിലർ ജേക്കബ് പുലിക്കോട്ടിൽ, മദർ സുപ്പീരിയർ സിസ്റ്റർ മേരി ജെസ്ലിൻ, പിടിഎ പ്രസിഡന്റ് ജോൺസൺ പാലിയേക്കര, അധ്യാപിക സിന്ധു ജെ. അക്കര എന്നിവർ പ്രസംഗിച്ചു. പത്തു കിലോമീറ്റർ മാരത്തണിൽ അഞ്ഞൂറിലധികംപേർ പങ്കെടുത്തു.
District News
വടക്കാഞ്ചേരി: തിരുത്തിപ്പറമ്പ് സെന്റ് ജോസഫ് ദേവാലയത്തിലെ ഇടവകമധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിന് കൊടിയേറി.
പള്ളിയിൽനടന്ന ലദീഞ്ഞ്, കുർബാന, നൊവേന എന്നിവയ്ക്കു ശേഷമായിരുന്നു ഇടവക വികാരിഫാ. ഫ്രാൻസിസ് തരകൻ തിരുനാൾ കൊടിയേറ്റം നടത്തിയത്. 19നാണ് തിരുനാളാഘോഷം.
ഗുരുവായൂർ: കാവീട് സെന്റ് ജോസഫ് പള്ളിയിലെ മാർ യൗസേപ്പിതാവിന്റെ മരണത്തിരുനാളിന്റെ കൊടിയേറ്റം വികാരി ഫാ. ഫ്രാൻസിസ് നീലങ്കാവിൽ നിർവഹിച്ചു. കൈകാരന്മാരായ ഫ്രാൻസിസ് സേവ്യർ, സണ്ണി ചീരൻ, സി.വി. റെന്നി, തിരുനാൾ ജനറൽ കൺവീനർ സിയോജ് കെ.ജെയിംസ് എന്നിവർ നേതൃത്വംനൽകി.
ഞായറാഴ്ച രാവിലെ 9.45 നു ഊട്ട് ആശിർവാദവും തുടർന്ന് തിരുനാൾ വിശുദ്ധ കുർബാനയും വൈകിട്ട് ആറിന് വിശുദ്ധ കുർബാനയുമാണ്.
പൂങ്കുന്നം: സെന്റ് ജോസഫ്സ് പള്ളിയിലെ ഉൗട്ടുതിരുനാൾ കൊടിയേറ്റം ജൂബിലി മിഷൻ ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ നിർവഹിച്ചു.
വികാരി ഫാ. മനോജ് താണിക്കൽ, കൈക്കാരൻമാരായ ബെന്നി ചീരംകുഴി, ഷാബു താഴത്ത്, ഷൈജു മാളക്കാരൻ, ഉൗട്ടുതിരുനാൾ ജനറൽ കണ്‍വീനർ കുരിയൻ മുട്ടത്ത്, കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായി.
District News
തൃശൂർ: അമല മെഡിക്കൽ കോളജ് നേത്രരോഗവിഭാഗം നടത്തിയ ഗ്ലോക്കോമ വാരാചരണത്തിന്റെയും സ്ക്രീനിംഗ് ക്യാന്പിന്റെയും ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ നിർവഹിച്ചു.
ജോയിന്റ് ഡയറക്ടർമാരായ ഫാ. ജെയ്സണ്‍ മുണ്ടന്മാണി, ഫാ. ഷിബു പുത്തൻപുരയ്ക്കൽ, നേത്രരോഗവിഭാഗം മേധാവി ഡോ.വി.കെ. ലതിക, പ്രഫ. ചാൾസ് കെ. സ്കറിയ, ഡോ. ജെയിനി ജോസഫ്, ഡോ. എ.എസ്. അഷിത എന്നിവർ പ്രസംഗിച്ചു.വാരാചരണത്തിന്റെ ഭാഗമായി ഫ്ലാഷ്മോബ്, ഫോട്ടോഗ്രാഫി മത്സരം എന്നിവയുണ്ടായിരുന്നു.
District News
ഒല്ലൂർ: ജംഗ്ഷൻ വികസനത്തിനായി ഭൂമി വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാരത്തുക വിതരണംചെയ്തു.പനംകുറ്റിച്ചിറ ഗവ.യുപി സ്കൂളിൽനടന്ന ചടങ്ങിൽ നഷ്ടപരിഹാരത്തുകയുടെ വിതരണം മന്ത്രി കെ. രാജൻ നിർവഹിച്ചു. ഒല്ലൂരിലെ കുപ്പിക്കഴുത്ത് പൊട്ടിക്കുകയെന്നത് ദീർഘകാലമായുള്ള ഒരു സ്വപ്നമാണെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ സമീപഭാവിയിൽ 300 ദിവസത്തിനകം ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുന്ന, ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരംനൽകുന്ന ആദ്യ ഇടമായി ഒല്ലൂർ മാറിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. നാട് വികസിക്കുമ്പോൾ എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ സർക്കാർ അതു കേൾക്കുകയും അതു പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ കേരളത്തിലെ 20 ജംഗ്ഷനുകൾ വികസിപ്പിക്കുന്നതിന് പദ്ധതിയിട്ടതിൽ തൃശൂർ ജില്ലയ്ക്ക് അനുവദിച്ചതാണ് ഒല്ലൂർ ജംഗ്ഷൻ വികസനം. മൂന്ന് ബസ്ബേകൾ, 1400 മീറ്റർ ഡ്രെയിനും ഫുട്ട്പാത്തും 70 സ്ട്രീറ്റ് ലൈറ്റ്, സിഗ്നൽ സിസ്റ്റം എന്നിവയാണ് ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായി ഒരുങ്ങുന്നത്. നഷ്ട പരിഹാരത്തുക വിതരണത്തിന്റെ ആദ്യഘട്ടമായി ഭൂമിയും വീടും വിട്ടുകൊടുത്ത 13 പേർക്കും പുനരധിവാസ പാക്കേജിൽ ഉൾപ്പെട്ട 45 പേർക്കുമാണ് ഇന്ന് രേഖകൾ കൈമാറിയത്.
തൃശൂർ കോർപറേഷൻ കൗൺസിലർ ഡോ. കീർത്തന കാർത്തികേയൻ അധ്യക്ഷതവഹിച്ചു. ഒല്ലൂർ ജംഗ്ഷനിൽനിന്നു തൃശൂരിലേക്കും തലോരിലേക്കും ചേർപ്പിലേക്കും നടത്തറയിലേക്കും എടക്കുന്നി ദേവീക്ഷേത്രം റോഡിലേക്കുമുള്ള അഞ്ച് പ്രധാന റോഡുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ജംഗ്ഷൻ വികസനമാണ് നടപ്പിലാകുന്നത്. ജംഗ്ഷൻ വികസനത്തിനായി 2.12 ഏക്കർഭൂമി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 54.10 കോടി രൂപ ഉടമസ്ഥർക്ക് നൽകിയാണ് ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുന്നത്.
ഭൂമിയുടെ നഷ്ടപരിഹാരത്തിന് പുറമെ കച്ചവട സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും മറ്റുമായി 1.64 കോടിയുടെ പുനരധിവാസ പുനസ്ഥാപന പാക്കേജും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ഭൂമി ഏറ്റെടുക്കൽ ഉദ്യോഗസ്ഥയും എൽഎ ജനറൽ സ്പെഷൽ തഹസിൽദാറുമായ ടി.ജി. ബിന്ദു, കോർപറേഷൻ കൗൺസിലർമാരായ ലിംന മനോജ്, സ്മിത അനീഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.വി. ബിജു, എൻ.കെ. ബിജു, ഷിജു കീടായി, തുടങ്ങിയവർ സസാരിച്ചു.
District News
തൃശൂര്‍: വളങ്ങളും കീടനാശിനികളും വില്പന നടത്തുന്ന പ്രൈമറി അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്കു മരുന്നുകള്‍ വില്ക്കാൻ നിയന്ത്രിത ലൈസന്‍സ് അനുവദിക്കാനുള്ള തീരുമാനം പൊതുജന ആരോഗ്യത്തിനു വെല്ലുവിളിയാണെന്നു മരുന്നുവ്യാപാരികളുടെ സംഘടനയായ ഓള് കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന്.
ഫാര്‍മസിസ്റ്റുകളുടെ സാന്നിധ്യത്തിലല്ലാതെ ജീവന്‍രക്ഷാമരുന്നുകള്‍ വില്പന നടത്തരുതെന്ന നിലവിലെ നിയമത്തിന്റെ ലംഘനമാണിതെന്നും അതുകൊണ്ടുതന്നെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ സര്‍ക്കുലര്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും അസോസിയേഷന് പ്രസിഡന്റ് എ.എന്‍. മോഹന്‍, ജനറല്‍ സെക്രട്ടറി ആന്റണി തര്യന് എന്നിവര്‍ പറഞ്ഞു. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി, സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര് എന്നിവര്‍ക്കു നിവേദനം നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.
District News
ഒറ്റപ്പാലം: വേനല്‍ കനത്തതോടെ ഭാരതപ്പുഴ വറ്റിത്തുടങ്ങി. പുഴയുടെ ഭൂരിഭാഗം പ്രദേശങ്ങളും വറ്റിവരണ്ട സ്ഥിതിയാണ്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി 444 കുടിവെള്ള പദ്ധതികള്‍ പ്രവർത്തിക്കുന്ന ഭാരതപ്പുഴ വറ്റിയതോടെ ഇതിനെ ആശ്രയിച്ചു കഴിയുന്നവര്‍ വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ഈ നില തുടർന്നാൽ ഭൂരിഭാഗം കുടിവെള്ള പദ്ധതികള്‍ക്കും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ ഇനി വെള്ളം എടുക്കാന്‍ കഴിയുകയുള്ളുവെന്നാണ് സൂചന.
ഇങ്ങനെ വന്നാൽ കുടിവെള്ളത്തിന് ജനങ്ങൾ ശരിക്കും വലയും. മൂന്ന് ജില്ലകളിലായി 175 പഞ്ചായത്തുകള്‍, എട്ട് മുനിസിപ്പാലിറ്റികള്‍, 444 കുടിവെള്ള പദ്ധതികള്‍, ഭാരതപ്പുഴയിലെ വെള്ളത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കുറച്ചല്ല.
കൃഷിക്കായി നാനൂറിലധികം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുണ്ട്. കന്നുകാലികളും മൃഗങ്ങളും ഭാരതപ്പുഴയെ ആശ്രയിക്കുന്നുണ്ട്. എന്നാൽ പുഴയുടെ അവസ്ഥ ഇപ്പോള്‍ തന്നെ ദയനീയമാണ്. ഇനി വേനൽമഴ കഴിഞ്ഞാൽ മാത്രമേ രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്ക് നാടും നഗരവും എത്തിച്ചേരാതിരിക്കൂ. മണല്കോരിയ ചെറിയ ചാലുകളിലും തടയണകള്‍ കെട്ടിയ ഭാഗത്തും മാത്രമാണ് കാര്യമായി വെള്ളമുള്ളത്.
ഇത് തന്നെ ആവശ്യത്തിനില്ല. വര്‍ഷക്കാലത്തെ മൂന്ന് മാസം മാത്രമാണ് മുഴുവന്‍ ഭാഗത്തേക്കും വെള്ളം വ്യാപിക്കുന്നത്. അശാസ്ത്രീയമായ മണല്‍വാരലാണ് ഭാരതപ്പുഴയെ ഈ നിലയിലെത്തിച്ചത്. പുഴ വറ്റിയതോടെ സമീപപ്രദേശങ്ങളിലും ജലക്ഷാമവും രൂക്ഷമായിക്കഴിഞ്ഞു. കുടിവെള്ളത്തിന് കുഴല്‍കിണറുകളെ ആശ്രയിച്ചിരുന്നവരും പ്രതിസന്ധിയിലാണ്.
ഭാരതപ്പുഴയുടെ പല ഭാഗങ്ങളിലും മരങ്ങളും ചെടികളുമാണ്. മാലിന്യം നിക്ഷേപിക്കുന്നതിനുള്ള സ്ഥലമായി പലരും തെരഞ്ഞെടുക്കുക കൂടി ചെയ്തതോടെ ഭാരതപ്പുഴ വലിയ പാരിസ്ഥിതിക പ്രശ്നം കൂടിയായി മാറി. ഇതിനിടയിലാണ് ഭാരതപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ വ്യാപകമായ കൈയേറ്റം നടന്നുവരുന്നത്. വേനൽക്കാലത്ത് പുഴയുടെ അടിക്കാടുകൾക്ക് തീടുന്നതും വ്യാപകമായി തീർന്നിട്ടുണ്ട്.
District News
വടക്കഞ്ചേരി: കണച്ചിപ്പരുതയിലെ തോട്ടങ്ങളിൽ ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. തീപിടിത്തത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായ റൂബി എസ്റ്റേറ്റിൽ മാത്രം മൂന്നുവർഷം പ്രായമായ 600 ലേറെ റബർ തൈകൾ പൂർണമായും കത്തിനശിച്ചെന്ന് എസ്റ്റേറ്റ് മാനേജർ പി.സി. തോമസ് പറഞ്ഞു.
ഇതിലേറെ തൈമരങ്ങൾക്ക് ചൂടേറ്റിട്ടുണ്ട്. ഇവയുടെ നിലനിൽപ്പും പറയാനാകില്ല. ഇതേ പ്രായമായ 40 തെങ്ങിൻ തൈകൾ, ഒട്ടേറെ ഫലവൃക്ഷങ്ങൾ, പഴവർഗങ്ങൾ, വിളവെടുപ്പ് തുടങ്ങിയ ഏക്കർകണക്കിന് പ്രദേശത്തെ പൈനാപ്പിൾ കൃഷി എന്നിവയെല്ലാം നശിച്ചു. നന നടത്താനായി തോട്ടത്തിൽ ഇട്ടിരുന്ന ഹോസുകൾ, ബോർവെൽ പെപ്പുകളും നശിച്ചിട്ടുണ്ട്. മറ്റുതോട്ടങ്ങളിലും വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇനി പുതിയ റബർതൈ വച്ചുപിടിപ്പിക്കാൻ ലക്ഷങ്ങൾ ചെലവ് വരുമെന്ന് തോമസ് പറഞ്ഞു.
തോട്ടത്തിൽ രണ്ട് ഘട്ടങ്ങളിലായി തൈ വളരുന്നത് ടാപ്പിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് പിന്നീട് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. എടയാടി എസ്റ്റേറ്റിലും വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ തുടങ്ങിയ തീ നിയന്ത്രിക്കാനായത് അർധരാത്രിയോടെയായിരുന്നു. പ്രദേശത്തെ നാട്ടുകാരും തോട്ടങ്ങളിലെ തൊഴിലാളികളും മണിക്കൂറുകളേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രിച്ചത്. കാറ്റിൽ വൈദ്യുതികമ്പികൾ കൂട്ടിമുട്ടിയുണ്ടായ തീപ്പൊരി വീണതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
District News
പാലക്കാട്: പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ പുതിയ മെമു ട്രെയിൻ ഓടിത്തുടങ്ങി. കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറൻസിലൂടെ പുതിയ മെമു ട്രെയിന്‍ പച്ചക്കൊടി കാണിച്ച് സിഗ്നൽ നൽകിയതോടെ പാലക്കാട് റെയിൽവെ ജംഗ്ഷനിൽ ട്രെയിനിന്റെ ലോക്കോ പൈലറ്റും പച്ചക്കൊടി സിഗ്നൽ നൽകി. തുടർന്ന് സൈറണ്‍ മുഴക്കി ട്രെയിനിന്റെ കന്നി ഓട്ടത്തിന് തുടക്കമിട്ടു. ഫ്ളാഗ് ഓഫിന് മുന്നോടിയായി ഒലവക്കോട് നടന്ന ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുഖ്യാതിഥിയായി.
പാലക്കാട് ടൗണ്‍, പുതുനഗരം, കൊല്ലങ്കോട്, മുതലമട, മീനാക്ഷിപുരം, ആനമല റോഡ്, പൊള്ളാച്ചി ജംഗ്ഷൻ തുടങ്ങിയ സ്റ്റേഷനുകളിലും സ്വീകരണം നൽകി. നിലവിൽ പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്ക് മൂന്ന് ട്രെയിനുകൾ മാത്രമാണ് ഉള്ളത്. പുലർച്ചെ 4.20 നുള്ള അമൃത എക്സ്പ്രസ്, 6.10 നുള്ള തിരുച്ചെന്തൂർ എക്സ്പ്രസ്, വൈകുന്നേരം 3.50ന് ചെന്നൈ എക്സ്പ്രസ് എന്നിവയാണവ.
പാലക്കാട്-പൊള്ളാച്ചി മെമു ട്രെയിൻ 6623 ഇന്ന് വൈകുന്നേരം ഏഴിന് പാലക്കാട് ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് രാത്രി 8.10ന് പൊള്ളാച്ചിയിലെത്തും. ട്രെയിൻ നന്പർ 6624 പൊള്ളാച്ചി ജംഗ്ഷൻ- പാലക്കാട് ജംഗ്ഷൻ മെമു രാവിലെ 5.15 ന് പൊള്ളാച്ചി ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് രാവിലെ 7.10 ന് പാലക്കാട് ജംഗ്ഷനിൽ എത്തും. രണ്ട് ട്രെയിനുകളും ആഴ്ചയിൽ അഞ്ചു ദിവസം മാത്രമേ സർവീസ് നടത്തുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
District News
പാലക്കാട്: ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നിയമവിരുദ്ധമായി നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്താനുള്ള നീക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു.
പത്രപ്പരസ്യം നല്‍കാതെയും എച്ച്എംസിയെ അറിയിക്കാതെയും രാഷ്ട്രീയനിയമനം നടത്താനായിരുന്നു നീക്കമെന്ന് പാർട്ടി ആരോപിച്ചു.
നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന മാത്രമേ നിയമനം നടത്താവൂ എന്ന ഉത്തരവ് മറികടന്നാണ് കൂടിക്കാഴ്ച എന്ന് ആരോപിച്ച് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ശെൽവരാജിനെ ഉപരോധിച്ചു.
ഉപരോധസമരത്തിനു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ്, നേതാക്കളായ എ. കൃഷ്ണൻ, ഹരിദാസ് മച്ചിങ്ങൽ, ബോബൻ മാട്ടുമന്ത, പ്രതീഷ് മാധവൻ, എം. പ്രശോഭ്, എസ്.എം. താഹ, രമേശ് പുത്തൂർ, കെ. പ്രതിഭ, ഷെറീഫ് റഹ്മാൻ, സിയാൻ, ഉമ്മർ ഫാറൂഖ്, നവാസ് മാങ്കാവ് എന്നിവർ നേതൃത്വം നല്കി.